തടവുകാര്‍ക്ക് അവയവദാനത്തിന് അനുമതി നല്‍കാന്‍ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളിലെ തടവുകാര്‍ക്ക് അവരുടെ അടുത്ത ബന്ധുക്കള്‍ക്ക് അവയവം ദാനം ചെയ്യുന്നതിന് പുതുക്കിയ നിബന്ധനകള്‍ക്ക് വിധേയമായി അനുമതി നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം.

ഇതനുസരിച്ച് 2014ലെ ജയിലുകളും സന്മാര്‍ഗീകരണ സേവനങ്ങളും സംബന്ധിച്ച ചട്ടങ്ങളില്‍ ഭേദഗതി വരുത്താനും മന്ത്രിസഭ തീരുമാനിച്ചു.

തടവുകാരുടെ അവയവദാനം അവരുടെ അടുത്ത ബന്ധുക്കള്‍ക്ക് മാത്രമായി നിജപ്പെടുത്താനാണ് വ്യവസ്ഥ. അവയവ ദാനം നടത്തിയെന്ന കാരണത്താല്‍ തടവുകാരന് ശിക്ഷാ കാലവധിയില്‍ ഇളവ് ലഭിക്കില്ല.

തടവുകാരന്‍ ആശുപത്രിയില്‍ കഴിയുന്ന കാലയളവ് പരോളായി കണക്കാക്കണം. ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന ഭക്ഷണക്രമവും, ചികിത്സാ ചെലവുകളും ജയില്‍ വകുപ്പിന്റെ ചുമതലയിലായിരിക്കും.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരന്‍ പി സുകുമാരന്റെ അനുഭവമാണ് ഇത്തരമൊരു മാര്‍ഗനിര്‍ദേശം തയ്യാറാക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. ബന്ധുവിന് വൃക്ക നല്‍കാനായി സുകുമാരന്‍ അനുമതി തേടിയിരുന്നു. എന്നാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകും മുന്‍പ് വൃക്ക സ്വീകരിക്കേണ്ടയാള്‍ മരണപ്പെട്ടു. ഈ സംഭവമാണ് പുതിയ മാര്‍ഗനിര്‍ദേശത്തിന് പിന്നിലുള്ള കാരണം.

Top