Print or online: Congress debates relaunch of National Herald

ന്യൂഡല്‍ഹി: സോണിയയെ കോടതികയറ്റിയ സുബ്രഹ്മണ്യം സ്വാമിയുടെ കേസിനെ മറികടക്കാന്‍ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് എട്ടുവര്‍ഷം മുമ്പ് നിര്‍ത്തിവെച്ച നാഷനല്‍ ഹെറാള്‍ഡിന്റെ പ്രസിദ്ധീകരണം കോണ്‍ഗ്രസ് പുനരാരംഭിക്കുന്നു.

ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം അടുത്തുതന്നെ ഉണ്ടാവുമെന്ന് പാര്‍ട്ടി ട്രഷററും പത്രത്തിന്റെ നടത്തിപ്പ് ചുമതല നിര്‍വഹിച്ചിരുന്ന അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ് ചെയര്‍മാനുമായ മോത്തിലാല്‍ വോറ പറഞ്ഞു.

2008 ഏപ്രില്‍ ഒന്നിന് പ്രസിദ്ധീകരണം നിര്‍ത്തിവെച്ച പത്രത്തിന്റെ ആസ്തിയും 90 കോടി രൂപയുടെ ബാധ്യതകളും യങ് ഇന്ത്യ ലിമിറ്റഡ് ഏറ്റെടുത്തതിനെ ചൊല്ലിയാണ് വിവാദം ഉയര്‍ന്നത്.

സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ള 5000 കോടി രൂപയുടെ ആസ്തികള്‍ ഗാന്ധി കുടുംബത്തിന്റെ പേരിലാക്കാനാണ് കമ്പനി കൈമാറ്റം നടത്തിയതെന്ന് ബി.ജെ.പി നേതാവ് സുബ്രമണ്യന്‍ സ്വാമി ഡല്‍ഹി ഹൈകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് കോണ്‍ഗ്രഹസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കോടതിയില്‍ ഹാജരായി ജാമ്യമെടുക്കേണ്ടിയും വന്നു.

പത്രം പുനപരസിദ്ധീകരണം ആരംഭിക്കുന്നതോടെ പത്രത്തിന്റെ ആസ്തികള്‍ രാഹുല്‍ ഗാന്ധി ചുമതല നിര്‍വഹിക്കുന്ന യങ് ഇന്ത്യ ലിമിറ്റഡ് ഏറ്റെടുത്തതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ ചെറുക്കാനും പ്രസിദ്ധീകരണം പുനരാരംഭിക്കുന്നതുവഴി കോണ്‍ഗ്രസിന് സാധിക്കും.പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവാണ് 1938ല്‍ പത്രം സ്ഥാപിച്ചത്.പത്രത്തിന്റെ എഡിറ്ററുടെ പേരും അടുത്ത ദിവസം തന്നെ പ്രഖ്യാപിക്കും. ഇതോടൊപ്പം പത്രത്തിന്റെ ഉര്‍ദു, ഹിന്ദി പതിപ്പുകളായ ഖൗമി ആവാസും നവജീവനും പ്രസിദ്ധീകരണം പുനരാരംഭിക്കും.

Top