ജാര്‍ഖണ്ഡ് സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ വീഴ്ച വരുത്തി; പൊലീസുകാര്‍ക്കെതിരെ നടപടി

റാഞ്ചി: ജാര്‍ഖണ്ഡ് സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷയില്‍ വീഴ്ച വരുത്തിയ പൊലീസുകാര്‍ക്കെതിരെ നടപടി. പ്രധാനമന്ത്രിയുടെ റാഞ്ചി സന്ദര്‍ശനത്തിനിടെയാണ് സുരക്ഷാ വീഴ്ച. മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. ഒരു എഎസ്ഐയെയും രണ്ട് കോണ്‍സ്റ്റബിള്‍മാരെയുമാണ് സസ്‌പെന്‍ഡ് ചെയ്തത്.

മോദിയുടെ റോഡ് ഷോയ്ക്കിടെ ഒരു സ്ത്രീ അപ്രതീക്ഷിതമായി പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന് മുന്നില്‍ എത്തിയിരുന്നു. ഇതിലാണ് നടപടി. ഭഗവാന്‍ ബിര്‍സ മുണ്ട മെമ്മോറിയല്‍ പാര്‍ക്ക്-കം-ഫ്രീഡം ഫൈറ്റര്‍ മ്യൂസിയത്തിലേക്ക് റോഡ് ഷോയായി പോകുമ്പോള്‍ അപ്രതീക്ഷിതമായി ഒരു സ്ത്രീ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന് മുന്നില്‍ എത്തുകയായിരുന്നു.

സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ യുവതിയെ പിടികൂടി. സംഗീത ഝാ എന്ന സ്ത്രീയെയാണ് കസ്റ്റഡിയില്‍ എടുത്തത്. ഭര്‍ത്താവിനെതിരെ പരാതി നല്‍കാനാണ് യുവതി പ്രധാനമന്ത്രിയെ കാണാന്‍ ശ്രമിച്ചതെന്ന് പൊലീസ് പറയുന്നു. ഇവര്‍ തമ്മില്‍ പതിവായി വഴക്കിടാറുണ്ടെന്ന് റാഞ്ചി സീനിയര്‍ പൊലീസ് സൂപ്രണ്ട് ചന്ദന്‍ കുമാര്‍ സിന്‍ഹ പറഞ്ഞു.

പ്രധാനമന്ത്രിയെ കാണുന്നത് പരാജയപ്പെട്ടതോടെ രാഷ്ട്രപതിയെ കാണാനും ശ്രമിച്ചു. എന്നാല്‍ എല്ലാ ശ്രമങ്ങളും പാഴായപ്പോള്‍ യുവതി ദിയോഘറിലുള്ള ബന്ധുവീട്ടിലേക്ക് മടങ്ങിയെത്തി. പ്രധാനമന്ത്രി റാഞ്ചിയില്‍ എത്തിയതറിഞ്ഞാണ് ഝാ വന്നതെന്നും എസ്.പി പറഞ്ഞു.

Top