ഒടുവില്‍ കൂടികാഴ്ചയ്ക്ക് സമയം കിട്ടി ; മുഖ്യമന്ത്രിയെ ക്ഷണിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്

modi & pinaray

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രി പിണറായി വിജയന് കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചു. ഈ മാസം 19ന് സര്‍വ്വകക്ഷി സംഘത്തെ കാണാമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കൂടിക്കാഴ്ചയ്ക്ക് നാല് തവണയും അനുമതി നിഷേധിച്ചത് വിവാദമായിരുന്നു.

റേഷന്‍, കഞ്ചിക്കോട് വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് കൂടിക്കാഴ്ച നടത്തുന്നത്. കൂടുതൽ റേഷൻ വിഹിതം ആവശ്യപ്പെടുകയാണ് കേരളത്തിന്റെ ലക്ഷ്യം. ഭക്ഷ്യസുരക്ഷാനിയമം നടപ്പാക്കിയതോടെ, കേരളത്തിനുള്ള ആനുപാതിക റേഷൻ വിഹിതത്തിൽ വന്ന കുറവു ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.

നീതി ആയോഗിന്റെ യോഗത്തിനായി ഡല്‍ഹിയിലെത്തിയപ്പോഴും മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചക്ക് അനുമതി തേടിയിരുന്നു. ഈ ദിവസം സൗകര്യമാവുമെന്നും അല്ലെങ്കിൽ പ്രധാനമന്ത്രിക്ക് ഉചിതമായ സമയം അനുവദിക്കാമെന്നും കാണിച്ചു മുഖ്യമന്ത്രിയുടെ ഓഫീസും കത്തു നൽകിയിരുന്നെങ്കിലും പരിഗണിച്ചില്ല.

സിപിഐഎം കേന്ദ്രകമ്മിറ്റി യോഗത്തിന് എത്തുമെന്നതിനാൽ, പിണറായി വിജയൻ വീണ്ടും അനുമതി തേടി. അപ്പോള്‍ വകുപ്പുമന്ത്രിയെ കാണാനായിരുന്നു നിർദേശിച്ചത്. നോട്ടുനിരോധനത്തിനു പിന്നാലെ സഹകരണ ബാങ്കുകളിലുണ്ടായ പ്രതിസന്ധി ബോധ്യപ്പെടുത്താൻ 2016ലും വരൾച്ചാ സഹായം തേടി 2017ലും സന്ദർശനാനുമതി തേടിയപ്പോഴും അനുകൂല പ്രതികരണമുണ്ടായിരുന്നില്ല.

Top