അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ജന്മനാടായ വട്‌നഗറിലെത്തും.
500 കോടിയുടെ ആശുപത്രിയും മെഡിക്കല്‍ കോളേജും ഉദ്ഘാടനം ചെയ്യുന്നതിനയാണ് നരേന്ദ്രമോദി ജന്മനാട്ടിൽ എത്തുന്നത്.
ആശുപത്രി ഉദ്ഘാടനം ചെയ്തതിന് ശേഷം മോദി ഹട്‌കേശ്വര്‍ ക്ഷേത്രം സന്ദര്‍ശിക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ സമഗ്ര മിഷന്‍ ഇന്ദ്രധനുഷ് പദ്ധതിയുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിയ്ക്കും.
മോദിയെ ജന്മദേശത്തേക്ക് സ്വീകരിക്കാനായി വന്‍ തയ്യാറെടുപ്പുകളാണ് ഗുജറാത്ത് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.
മോദിയുടെ ജന്മദേശത്തേക്കുള്ള ആദ്യ സന്ദര്‍ശനത്തെ ഏറെ പ്രതീക്ഷയോടെയാണ് അധികൃതര്‍ കാണുന്നത്. മൂന്ന് ദിവസം ഗുജറാത്തില്‍ ചിലവഴിച്ച ശേഷം ഞായറാഴ്ച വൈകുന്നേരം മോദി ന്യൂഡൽഹിയിലേക്ക് തിരിക്കും.
ഗാന്ധി നഗര്‍ ഐഐടിയില്‍ കഴിഞ്ഞ ദിവസം ഡിജിറ്റല്‍ ക്യാമ്പയിന്‍ ചടങ്ങിനിടെ മോദി നടത്തിയ പ്രസംഗം ഏറെ ശ്രദ്ധേയമായിരുന്നു.
വട്‌നഗര്‍ റെയില്‍വേ സ്റ്റേഷനില്‍ കുട്ടിക്കാലത്ത് താന്‍ ചായവിറ്റ് നടന്ന കഥ പറഞ്ഞാണ് മോദി ഐഐടിയിലെ പ്രസംഗം ആരംഭിച്ചത്.
കാറല്‍ മാര്‍ക്‌സിന്റെ ഉള്ളവനും ഇല്ലാത്തവനും എന്ന കാഴ്ചപ്പാടും മോദി ഇവിടെ പങ്ക് വെച്ചു. ഡിജിറ്റല്‍ വേര്‍തിരിവാണ് രാജ്യം നേരിടുന്ന വലിയ വെല്ലുവിളി ഇതില്‍ നിന്നും നമുക്ക് മുക്തരാവണമെന്നും മോദി പറഞ്ഞു.