അഴിമതിയുടെയും കലാപത്തിന്റെയും കാര്യത്തില്‍ കോണ്‍ഗ്രസ് സംസ്ഥാനത്തെ ഒന്നാമതെത്തിച്ചു:മോദി

രാജസ്ഥാന്‍: രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഴിമതിയുടെയും കലാപത്തിന്റെയും കാര്യത്തില്‍ കോണ്‍ഗ്രസ് സംസ്ഥാനത്തെ ഒന്നാം സ്ഥാനത്തെത്തിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ പാര്‍ട്ടി സംസ്ഥാനത്ത് നിന്ന് അപ്രത്യക്ഷമാകുമെന്നും നരേന്ദ്ര മോദി പറഞ്ഞു.

ഭരത്പൂരില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെ പരിഹസിച്ചുകൊണ്ട്, ‘ജാദുഗറിന്’ (മാന്ത്രികന്‍) വോട്ട് ചെയ്യേണ്ടതില്ലെന്ന് ജനങ്ങള്‍ തീരുമാനിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു പ്രൊഫഷണല്‍ മാന്ത്രികന്റെ മകനായ ഗെഹ്ലോട്ട് രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിന് മുമ്പ് രാജ്യത്തുടനീളം മാജിക് ഷോകള്‍ അവതരിപ്പിച്ചിരുന്നു.

‘ഒരു വശത്ത് ഇന്ത്യ ലോക നേതാവായി മാറുകയാണ്. മറുവശത്ത്, കഴിഞ്ഞ അഞ്ച് വര്‍ഷമായി രാജസ്ഥാനില്‍ എന്താണ് സംഭവിച്ചതെന്ന് നിങ്ങള്‍ കണ്ടു. അഴിമതിയിലും കലാപങ്ങളിലും കുറ്റകൃത്യങ്ങളിലും നേതാവായി രാജസ്ഥാനെ കോണ്‍ഗ്രസ് ഭരണം മാറ്റി. അതുകൊണ്ടാണ് രാജസ്ഥാന്‍ പറയുന്നത് – മജീഷ്യന്‍ ജി, നിങ്ങള്‍ക്ക് വോട്ടൊന്നും കിട്ടില്ലെന്ന്’- പ്രധാനമന്ത്രി പറഞ്ഞു.

‘കോണ്‍ഗ്രസ് അധികാരത്തില്‍ വരുന്നിടത്തെല്ലാം തീവ്രവാദികളെയും കുറ്റവാളികളെയും കലാപകാരികളെയും അഴിച്ചുവിടുന്നു. പ്രീണനമാണ് കോണ്‍ഗ്രസിന് എല്ലാം. പ്രീണനത്തിനായി കോണ്‍ഗ്രസിന് ഏത് അറ്റം വരെയും പോകാം, നിങ്ങളുടെ ജീവന്‍ പണയപ്പെടുത്താന്‍ വരെ അവര്‍ തയ്യാറാകും”- മോദി കൂട്ടിച്ചേര്‍ത്തു.

Top