മണിപ്പൂരില്‍ ഇന്ത്യ ഇല്ലാതാകുമ്പോള്‍ പ്രധാന മന്ത്രി പാര്‍ലമെന്റില്‍ ഇരുന്ന് തമാശ പറയുന്നു; രാഹുല്‍ ഗാന്ധി

ഡല്‍ഹി: മണിപ്പൂരില്‍ കലാപത്തില്‍ നരേന്ദ്ര മോദിക്കെതിരെ വീണ്ടും വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. അവിശ്വാസ പ്രമേയത്തിന് പ്രധാനമന്ത്രി നടത്തിയ മറുപടി പ്രസംഗത്തെ കുറിച്ചായിരുന്നു വിമര്‍ശനം. സൈന്യത്തിന് രണ്ട് ദിവസത്തില്‍ അവസാനിപ്പിക്കാമായിരുന്ന പ്രശ്‌നമായിരുന്നു. മണിപ്പൂരില്‍ ഇന്ത്യ ഇല്ലാതാകുമ്പോള്‍ നരേന്ദ്ര മോദി പാര്‍ലമെന്റില്‍ ഇരുന്ന് തമാശ പറഞ്ഞ് ഊറിച്ചിരിക്കുകയായിരുന്നുവെന്ന് രാഹുല്‍ കുറ്റപ്പെടുത്തി.

മണിപ്പൂരിലെ സമാധാനം തല്ലിക്കെടുത്തി സംസ്ഥാനത്തെ രണ്ടാക്കി മാറ്റിയത് ബിജെപിയാണെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. മണിപ്പൂരില്‍ കുട്ടികള്‍ മരിക്കുന്നു സ്ത്രീകള്‍ പീഡനത്തിന് ഇരയാകുന്നുവെന്നൊക്കെ പറയുമ്പോള്‍ പ്രധാനമന്ത്രി ചിരിക്കുകയും തമാശ പറയുകയുമാണ്. ഇത് പ്രധാന മന്ത്രിക്ക് യോജിച്ചതല്ല. കോണ്‍ഗ്രസ് അല്ല വിഷയം മണിപ്പൂരാണ്. രാജ്യം ദുഃഖത്തില്‍ ആയിരിക്കുമ്പോള്‍ പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്നുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.

മണിപ്പൂരില്‍ കണ്ടതും കേട്ടതും താന്‍ മുന്‍പ് എവിടെയും കേട്ടിട്ടില്ല. മണിപ്പൂരില്‍ ഇന്ത്യയെ കൊന്നുവെന്ന് ബിജെപി പറയുന്ന സാഹചര്യത്തിലല്ല താന്‍ പറഞ്ഞത്. മെയ്‌തെയ് വിഭാഗത്തില്‍ ഉള്ളവരെ കാണാന്‍ പോയപ്പോള്‍ അവര്‍ തനിക്കൊപ്പമുള്ള കുകി വിഭാഗത്തെ കൊണ്ട് വരരുത് എന്ന് ആവശ്യപ്പെട്ടു. കുക്കി വിഭാഗക്കാരുടെ നിലപാടും ഇത് തന്നെയായിരുന്നു. മണിപ്പൂര്‍ ഇന്നൊരു സംസ്ഥാനമല്ലെന്നും രണ്ടായി വിഭജിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

Top