ബാപ്‌സ് ഹിന്ദു മന്ദിര്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്ഘാടനം ചെയ്യും

അബുദബി: എമിറേറ്റില്‍ ഒരുങ്ങിയിരിക്കുന്ന ബാപ്‌സ് ഹിന്ദു മന്ദിര്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്ഘാടനം ചെയ്യും. പശ്ചിമേഷ്യയിലെ തന്നെ ഏറ്റവും വലിയ ഹൈന്ദവ ക്ഷേത്രമാണ് അബുദബിയില്‍ പൂര്‍ത്തീകരിച്ച ബാപ്‌സ് മന്ദിര്‍. യുഎഇ ഭരണാധികാരികളടക്കം അറബ് പ്രമുഖരും മറ്റ് വിശിഷ്ട വ്യക്തിത്വങ്ങളും ചടങ്ങില്‍ പങ്കെടുക്കും. ക്ഷേത്രസമര്‍പ്പണ ചടങ്ങുകള്‍ക്ക് മഹന്ത് സ്വാമി മഹാരാജാണ് നേതൃത്വം വഹിക്കുന്നത്. ദുബായ്-അബുദബി ഹൈവേയില്‍ അബു മറൈഖയില്‍ 27 ഏക്കര്‍ സ്ഥലത്ത് പിങ്ക് മണല്‍കല്ലും വെളള മാര്‍ബിളും കൊണ്ടാണ് ക്ഷേത്രം നിര്‍മിച്ചിട്ടുള്ളത്.

കഴിഞ്ഞ ദിവസമാണ് മോദി യഉെഇയിലെത്തിയത്. യുഎഇയിലെത്തിയ മോദിയ്ക്ക് ഗംഭീര വരവേല്‍പ്പാണ് യുഎഇയിലെ ഇന്ത്യന്‍ സമൂഹം നല്‍കിയത്. അബുദബിയിലെ സായിദ് സ്റ്റേഡിയത്തില്‍ നടന്ന അഹ്ലന്‍ മോദി പരിപാടിയില്‍ മോദി പങ്കെടുത്തു. അബുദബിയിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് അദ്ദേഹം സംസാരിച്ചു. യുഎഇയില്‍ പുതിയ ചരിത്രമെഴുതിയെന്ന് ജനങ്ങളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു. ക്ഷേത്രം നിര്‍മ്മിക്കാനുള്ള സഹായങ്ങള്‍ ചെയ്തതിന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി പറഞ്ഞു.

ഓണ്‍ലൈനായി ക്ഷേത്ര ദര്‍ശനത്തിന് സമയം ബുക്ക് ചെയ്തവരെ ഫെബ്രുവരി 18ന് പ്രവേശിപ്പിച്ച് തുടങ്ങും. തിരക്ക് കാരണം യുഎഇയിലുളളവര്‍ മാര്‍ച്ച് ഒന്നുമുതല്‍ മാത്രമേ ക്ഷേത്ര സന്ദര്‍ശനത്തിന് ശ്രമിക്കാവൂ എന്ന് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 2015-ല്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ക്ഷേത്രം നിര്‍മ്മിക്കുന്നതിനായി സ്ഥലം അനുവദിച്ചത്. 2019 ഡിസംബറിലാണ് ക്ഷേത്രത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത്. ഇന്ത്യയുടെ സമ്പന്നമായ കലയും മൂല്യങ്ങളും സംസ്‌കാരവും ഉള്‍ക്കൊള്ളിച്ചാണ് ക്ഷേത്രത്തിന്റെ നിര്‍മ്മാണം. നൂറ് കണക്കിന് തൊഴിലാളികളുടെ നേതൃത്വത്തിലായിരുന്നു നിര്‍മ്മാണം. രാജസ്ഥാന്‍ ശിലയിലാണ് ഈ ശില്പങ്ങള്‍ കൊത്തിയിട്ടുളളത്. രണ്ടായിരത്തോളം ശില്പികളാണ് ക്ഷേത്ര നിര്‍മാണത്തില്‍ പങ്കെടുത്തത്.

Top