പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ അയോധ്യയില്‍:സുരക്ഷ ശക്തമാക്കി

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ അയോധ്യ സന്ദര്‍ശിക്കും. 15,000 കോടിയുടെ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും. മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് അയോധ്യയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കിയിട്ടുണ്ടെന്നും തീവ്രവാദ വിരുദ്ധ സ്‌ക്വാഡിനെയും എന്‍എസ്ജി ഉദ്യോഗസ്ഥരെയും വിന്യസിച്ചതായി ലഖ്‌നൗ സോണ്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് അറിയിച്ചു.

ഡ്രോണുകള്‍ ഉപയോഗിച്ച് എല്ലാ പ്രദേശങ്ങളും നിരീക്ഷിച്ചുവരികയാണ്. ഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിനുള്ള ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. 3 ഡിഐജി, 17 എസ്പി, 38 അഡീഷണല്‍ എസ്പി, 82 ഡെപ്യൂട്ടി എസ്പി, 90 ഇന്‍സ്‌പെക്ടര്‍, 325 സബ് ഇന്‍സ്‌പെക്ടര്‍, 35 വനിതാ സബ് ഇന്‍സ്‌പെക്ടര്‍, 2000 കോണ്‍സ്റ്റബിള്‍, 14 കമ്പനി പിഎസി, 6 കമ്പനി സിആര്‍പിഎഫ് എന്നിവരെ സുരക്ഷയുടെ ഭാഗമായി വിന്യസിക്കും.

രാമക്ഷേത്ര ഉദ്ഘാടനത്തിന് മുമ്പുള്ള മോദിയുടെ സന്ദര്‍ശനം ഏറെ പ്രധാനമാണ്. അയോധ്യ ബൈപാസിലുടനീളം മോദിയുടെ ചിത്രങ്ങളുള്ള കൂറ്റന്‍ സ്വാഗത പോസ്റ്ററുകള്‍ നിരന്നിട്ടുണ്ട്. 15,000 കോടിയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതിക്കാണ് മോദി നാളെ തുടക്കം കുറിക്കുക.

ശ്രീറാം അന്താരാഷ്ട്ര വിമാനത്താവളവും പുനര്‍വികസിപ്പിച്ച അയോധ്യ റെയില്‍വേ സ്റ്റേഷനും അദ്ദേഹം ഉദ്ഘാടനം ചെയ്യും. രണ്ട് പുതിയ അമൃത് ഭാരത് ട്രെയിനുകളും അദ്ദേഹം ഫ്‌ലാഗ് ഓഫ് ചെയ്യും.

Top