ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രസീലിലേക്ക് യാത്രതിരിച്ചു

ന്യൂഡല്‍ഹി : ഡിജിറ്റല്‍ സാമ്പത്തികം, ശാസ്ത്ര-സാങ്കേതികം, തീവ്രവാദവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയായിരിക്കും ബ്രിക്‌സ് ഉച്ചകോടിയിലെ പ്രധാന അജന്‍ഡകളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിഷയങ്ങളില്‍ അംഗരാജ്യങ്ങള്‍ തമ്മില്‍ സഹകരണം ശക്തമാക്കുന്നതിലായിരിക്കും ശ്രദ്ധയെന്നും മോദി പറഞ്ഞു.

പതിനൊന്നാമത് ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രസീലിലേക്ക് യാത്രതിരിച്ചു. നവംബര്‍ 13, 14 തിയതികളിലാണ് ഉച്ചകോടി നടക്കുന്നത്.

ഇത് ആറാം തവണയാണ് പ്രധാനമന്ത്രി ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. പ്രധാനമന്ത്രിക്കൊപ്പം ഇന്ത്യയിലെ പ്രമുഖ വ്യവസായികളും ഉച്ചകോടിയില്‍ പങ്കെടുക്കുമെന്നാണ് വിവരം. നൂതന ഭാവിക്കായുള്ള സാമ്പത്തിക വളര്‍ച്ച എന്നതാണ് പതിനൊന്നാമത് ബ്രിക്‌സ് ഉച്ചകോടിയുടെ പ്രമേയം.

ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് പുറമേ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുഡിനുമായും, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗുമായും നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും.

Top