ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയില്‍ എത്തി

യുഎഇ: ഫ്രാന്‍സിലെ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് ശേഷം ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയില്‍ എത്തി. അബുദാബി പ്രസിഡന്ഷ്യല്‍ വിമാനത്താവളത്തിലാണ് അദ്ദേഹം എത്തിയത്. അബുദാബി കിരീടവകാശി ഷെയ്ഖ് ഖാലിദിന്റെ നേതൃത്വത്തിലാണ് അദ്ദേഹത്തെ സ്വീകരിച്ചത്. ഇന്ത്യയും യുഎഇയും തമ്മിലെ വ്യാപാരക്കരാര്‍ ശക്തിപ്പെടുത്തുന്നതടക്കം നിരവധി വിഷയങ്ങള്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തില്‍ ചര്‍ച്ചയാകും.

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായും, കോപ്പ് 28 പ്രസിഡന്റ് ഡോക്ടര്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ജാബറുമായും പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളുമായി രൂപയില്‍ വ്യാപാരം നടത്തുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് സന്ദര്‍ശനം നിര്‍ണായകമാവും. ഇക്കാര്യത്തില്‍ ഇന്ത്യയും യുഎഇയും തമ്മില്‍ ധാരണാപത്രം ഒപ്പുവച്ചേക്കും. ആഗോള തലത്തില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം ഉയര്‍ത്തുന്നതിനാണ് വ്യാപാരം രൂപയിലേക്ക് മാറ്റാന്‍ വിദേശ ശക്തികളുമായി ഇന്ത്യ ധാരണയിലെത്താന്‍ ശ്രമിക്കുന്നത്.

ഇന്ത്യയും യുഎഇയും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചകളില്‍ ഇന്ത്യ യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ പുരോഗതിയും ഇരു രാഷ്ട്രത്തലവന്മാരും വിലയിരുത്തും. ഡല്‍ഹി ഐഐടിയുടെ ഓഫ് ക്യാംപസ് അബുദാബിയില്‍ തുടങ്ങുന്നതാണ് രൂപ വിനിമയത്തിന് പുറമെ മറ്റൊരു പ്രധാന വിഷയം. ഇന്ത്യയില്‍ ആതിഥേയത്വം വഹിക്കുന്ന ജി 20 ഉച്ചകോടിയിലേക്ക് യുഎഇയെ ഔദ്യോഗികമായി പ്രധാനമന്ത്രി ഇന്ന് ക്ഷണിക്കുകയും ചെയ്യും. ഊര്‍ജ്ജം വിദ്യാഭ്യാസം ആരോഗ്യം തുടങ്ങിയ മേഖലകളില്‍ പരസ്പരസഹകരണം മെച്ചപ്പെടുത്തുതിനുള്ള ധാരണാപത്രങ്ങളും ഒപ്പുവെക്കും. ഉച്ചകഴിഞ്ഞ് 3.15 ന് പ്രധാനമന്ത്രി ഇന്ത്യയിലേക്ക് തിരിക്കും.

Top