വീര്‍ സവര്‍ക്കര്‍ വിമാനത്താവളത്തിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ദില്ലി: ആന്‍ഡമാന്‍ നിക്കോബര്‍ തലസ്ഥാനമായ പോര്‍ട്ട് ബ്ലെയറിലെ വീര്‍ സവര്‍ക്കര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ സംയോജിത ടെര്‍മിനല്‍ കെട്ടിടം വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഏകദേശം 710 കോടി രൂപ നിര്‍മ്മാണ ചെലവ് വരുന്ന പുതിയ ടെര്‍മിനല്‍ കെട്ടിടത്തിന് പ്രതിവര്‍ഷം 50 ലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാന്‍ കഴിയും.

പോര്‍ട്ട് ബ്ലെയറിലാണ് പരിപാടി നടക്കുന്നതെങ്കിലും വീര്‍ സവര്‍ക്കര്‍ രാജ്യാന്തര വിമാനത്താവളത്തിന്റെ യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷി വര്‍ധിപ്പിക്കണമെന്ന ആവശ്യം നിറവേറ്റപ്പെടുന്നതിനാല്‍ രാജ്യം മുഴുവന്‍ ആ കേന്ദ്ര ഭരണ പ്രദേശത്തേയ്ക്ക് ഉറ്റുനോക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആന്‍ഡമാന്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ കൂടുതല്‍ ശേഷിയുള്ള വിമാനത്താവളം വേണമെന്നും ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലവിലുള്ള ടെര്‍മിനലിന് ഇതുവരെ 4000 വിനോദ സഞ്ചാരികളെ കൈകാര്യം ചെയ്യാനുള്ള ശേഷിയാണുണ്ടായിരുന്നത്. എന്നാല്‍ പുതിയ ടെര്‍മിനലില്‍ ഇത് 11,000 ആയി ഉയര്‍ന്നിട്ടുണ്ടെന്നും ഇപ്പോള്‍ ഏത് സമയത്തും 10 വിമാനങ്ങള്‍ വിമാനത്താവളത്തില്‍ പാര്‍ക്ക് ചെയ്യാനാകുമെന്നും പ്രധാനമന്ത്രി അറിയിച്ചു. കൂടുതല്‍ വിമാനങ്ങളും വിനോദസഞ്ചാരികളും ഈ മേഖലയിലേക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. പോര്‍ട്ട് ബ്ലെയറിന്റെ പുതിയ ടെര്‍മിനല്‍ കെട്ടിടം യാത്ര സുഗമമാക്കുകയും വ്യാപാരം ചെയ്യുന്നത് ലളിതമാക്കുകയും ബന്ധിപ്പില്‍ വര്‍ധിപ്പിക്കുകയും ചെയ്യുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

വളരെക്കാലമായി ഇന്ത്യയില്‍ വികസനാവസരങ്ങള്‍ വന്‍ നഗരങ്ങളില്‍ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയായിരുന്നു. ദീര്‍ഘകാലമായി രാജ്യത്തെ ആദിവാസി, ദ്വീപ് മേഖലകള്‍ വികസനരഹിതമായിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടയില്‍, മുന്‍കാല സര്‍ക്കാരുകളുടെ തെറ്റുകള്‍ വളരെ സൂക്ഷ്മതയോടെ തിരുത്തുക മാത്രമല്ല, പുതിയ സംവിധാനം കൊണ്ടുവന്നതായും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

Top