രാജ്യത്തെ ആദ്യ അണ്ടര്‍ വാട്ടര്‍ മെട്രോ പാത ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

കൊല്‍ക്കത്ത: രാജ്യത്തെ ആദ്യ അണ്ടര്‍ വാട്ടര്‍ മെട്രോ പാതയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചു. പശ്ചിമ ബംഗാളിലെ കൊല്‍ക്കത്ത മെട്രോയുടെ ഈസ്റ്റ്-വെസ്റ്റ് കോറിഡോറിന്റെ ഭാഗമായ ഹൗറ മൈദാന്‍- എസ്പ്ലനേഡ് സെക്ഷനിലാണ് ഈ അണ്ടര്‍ വാട്ടര്‍ സര്‍വീസുള്ളത്. ഹൂഗ്ലി നദിക്കടിയിലൂടെയാണ് പാത കടന്നുപോകുന്നത്.

പശ്ചിമബംഗാള്‍ തലസ്ഥാനത്തിന്റെ ഇരട്ടനഗരങ്ങളായ ഹൗറയെയും സാള്‍ട്ട് ലേക്കിനെയുമാണ് ഈ മെട്രോ പാത ബന്ധിപ്പിക്കുന്നത്. മൂന്ന് ഭൂഗര്‍ഭ സ്റ്റേഷനുകളാണ് പാതയ്ക്കുള്ളത്. ഹൂഗ്ലി നദിക്കടിയിലൂടെയുള്ള 520 മീറ്റര്‍ ദൂരം 45 സെക്കന്‍ഡില്‍ കടക്കാനാവും. 16.6 കിലോമീറ്ററാണ് ഇസ്റ്റ്-വെസ്റ്റ് മെട്രോയുടെ ദൈര്‍ഘ്യം. ഇതിന്റെ രണ്ടാമത്തെ സെക്ഷനാണ് ഹൗറ മൈദാന്‍-എസ്പ്ലനേഡ്.

ഉദ്ഘാടനത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി, സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം അണ്ടര്‍ വാട്ടര്‍ മെട്രോയിലൂടെ സഞ്ചരിക്കുകയും ചെയ്തു. ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ സുകാന്ത മജുംദാറും പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയും ഒപ്പമുണ്ടായിരുന്നു. യാത്രയ്ക്കിടെ മെട്രോ ജീവനക്കാരുമായും മോദി സംവദിച്ചു.

പുതുതായി നിര്‍മിച്ചിരിക്കുന്ന തുരങ്കത്തിന്റെ അടിഭാഗം നദിയുടെ ഉപരിതലത്തില്‍നിന്ന് 26 മീറ്റര്‍ താഴെയാണ് സ്ഥിതിചെയ്യുന്നത്. കഴിഞ്ഞ കൊല്ലം ആറ് കോച്ചുകളുള്ള രണ്ട് മെട്രോ ട്രെയിനുകള്‍ ഈ പാതയിലൂടെ ഓടിച്ച് വിജയകരമായി ടെസ്റ്റ് റണ്‍ നടത്തിയിരുന്നു.

കൊല്‍ക്കത്തയിലെ കവി സുഭാഷ്-ഹേമന്ത് മുഖോപാധ്യായ്, താരതല-മജേര്‍ഹട് മെട്രോ സെക്ഷനുകളും ബുധനാഴ്ച മോദി ഉദ്ഘാടനം ചെയ്യും. ശേഷം നോര്‍ത്ത് 24 പര്‍ഗാന ജില്ലയിലെ പൊതുസമ്മേളനത്തെയും അദ്ദേഹം അഭിസംബോധന ചെയ്യും.

Top