മുലായം സിങ് യാദവിന്റെ നിര്യാണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി

ദില്ലി: സമാജ് വാദി പാര്‍ട്ടി നേതാവും ഉത്തര്‍പ്രദേശ് മുന്‍മുഖ്യമന്ത്രിയുമായ മുലായം സിങ് യാദവിന്റെ നിര്യാണത്തിൽ അനുശോചനമറിയിച്ച് നരേന്ദ്ര മോദി. ട്വിറ്ററിലെ അനുശോചനക്കുറിപ്പിനൊപ്പം മുലായം സിങ് യാദവിനൊപ്പമുള്ള ചിത്രങ്ങളും പ്രധാനമന്ത്രി പങ്കുവെച്ചിട്ടുണ്ട്. ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെട്ടിരുന്ന വിനയാന്വിതനായ നേതാവെന്നും ജയപ്രകാശ് നാരായണിന്റെയും ലോഹ്യയുടെയും ആദർശങ്ങൾ ജനകീയമാക്കാൻ ജീവിതമുഴിഞ്ഞ് വച്ച നേതാവാണെന്നും മോദി ട്വിറ്ററിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലം മുതലുള്ള ബന്ധമെന്നും മോദി കൂട്ടിച്ചേർത്തു.

ഗുരു ഗ്രാം മേദാന്ത ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ രാവിലെയാണ് മുലായം സിങ് യാദവിന്റെ മരണം. ശ്വാസ തടസത്തിനൊപ്പം വൃക്കകളുടെ പ്രവര്‍ത്തനവും തകരാറിലായതോടെയാണ് മുലായത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യ നില മെച്ചപ്പെടുന്നുണ്ടെന്ന വാർത്തകൾക്കിടെയാണ് നിര്യാണം. മകൻ അഖിലേഷ് യാദവ് തന്നെയാണ് ട്വീറ്റിലൂടെ മരണവിവരം അറിയിച്ചത്.

തുടർച്ചയായ മൂന്ന് തവണ യു പി മുഖ്യമന്ത്രി, 1996ൽ പ്രതിരോധ മന്ത്രി എന്നീ പദവികൾ വഹിച്ചിരുന്നു. ഏഴു തവണ ലോക്സഭയിൽ എത്തിയ വ്യക്തി കൂടിയാണ് ഇദ്ദേഹം. രാജ്യത്തെ സോഷ്യലിസ്റ്റ് നേതാക്കളിൽ പ്രമുഖനായിരുന്നു അദ്ദേഹം. ഹിന്ദി ഹൃദയ ഭൂമിയുടെ നേതാജിയെന്നാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്. ഒരു സാധാരണ കർഷക കുടുംബത്തിൽ നിന്നാണ് അദ്ദേഹം ദേശീയ രാഷ്ട്രീയത്തിലെത്തുന്നത്. മുലായം സിങ് യാദവിന്റെ നിര്യാണത്തിൽ രാഷ്ട്രപതിയുൾപ്പെടെ നിരവധി പ്രമുഖർ അനുശോചനമറിയിച്ചു.

Top