ത്രിദിന സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി അമേരിക്കയിലെത്തി

വാഷിംങ്ടണ്‍: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി അമേരിക്കയിലെത്തി. ഇന്ത്യയുടെ അമേരിക്കന്‍ സ്ഥാനപതി തരണ്‍ജിത്ത് സിംഗ് സന്ദുവിന്റെ നേതൃത്വത്തില്‍ പ്രധാനമന്ത്രി മോദിയെ സ്വീകരിച്ചു. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.30നാണ് പ്രധാനമന്ത്രി മോദി അന്‍ഡ്രൂസ് ജോയിന്റെ ബെസില്‍ എയര്‍ ഇന്ത്യ 1 വിമാനത്തില്‍ വന്നിറങ്ങിയത്. മഴയെ അവഗണിച്ച് മോദിയെ സ്വീകരിക്കാന്‍ യുഎസ് ഇന്ത്യക്കാരുടെ സംഘവും എത്തിയിരുന്നു. ഇവരെയും അഭിവാദ്യം ചെയ്താണ് മോദി വിമാനതാവളം വിട്ടത്.

അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ ആദ്യ ദിവസം ലോകത്തിലെ പ്രമുഖ വ്യാവസായ സ്ഥാപന മേധാവികളുമായി പ്രധാനമന്ത്രി മോദി കൂടിക്കാഴ്ച നടത്തും. ക്വാഡ് ഉച്ചകോടിയിലും, യുഎന്‍ പൊതുസഭയുടെ 76മത് പൊതു അസംബ്ലിയെ അഭിസംബോധന ചെയ്ത് സംസാരിക്കും. ജനുവരിയില്‍ പ്രസിഡന്റായി സ്ഥാനം ഏറ്റെടുത്ത ജോ ബൈഡനുമായി നേരിട്ട് പ്രധാനമന്ത്രി മോദി നടത്തുന്ന ആദ്യത്തെ കൂടികാഴ്ച വൈറ്റ് ഹൗസില്‍ വച്ചാണ് നടക്കുക.

ബൈഡനുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ക്വാഡ് രാജ്യത്തലവന്മാരുടെ (ഇന്ത്യ, അമേരിക്ക, ഓസ്‌ട്രേലിയ, ജപ്പാന്‍) നേരിട്ടുള്ള ആദ്യയോഗം ചേരും. സുരക്ഷയും ഭീകരതയും ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ക്വാഡ് രാഷ്ട്രങ്ങളുടെ തലവന്മാരുമായും മോദി ചര്‍ച്ച നടത്തും. ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍, ജാപ്പനീസ് പ്രധാനമന്ത്രി യോഷിഹിതെ സുഗ എന്നിവരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.

Top