ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ വൈദികന്‍ മരിച്ച നിലയില്‍

ജലന്ധര്‍: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തി. ഫാദര്‍ കുര്യാക്കോസ് കാട്ടുതറയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജലന്ധറിന് സമീപം ദസ്‌വയിലാണ് കണ്ടെത്തിയത്. ജലന്ധറിലെ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.

ഒക്ടോബര്‍ 16നാണ് ഫ്രാങ്കോ മുളയ്ക്കല്‍ ജയില്‍ മോചിതനായത്. കേരളത്തില്‍ പ്രവേശിക്കരുതെന്നും പാസ്‌പോര്‍ട്ട് കോടതിയില്‍ ഹാജരാക്കേണ്ടതാണെന്നും, അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുമ്പോള്‍ കോടതിയില്‍ ഹാജരാകേണ്ടതുമാണെന്ന ഉപാധികളോടെയാണ് ബിഷപ്പിന് കോടതി ജാമ്യം അനുവദിച്ചത്. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ സെപ്റ്റംബര്‍ 21നാണ് ബിഷപ്പിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ആദ്യ റിമാന്റ് കാലാവധി പൂര്‍ത്തിയായ സാഹചര്യത്തിലായിരുന്നു ഫ്രാങ്കോ ജാമ്യഹര്‍ജിയുമായി വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിച്ച കോടതി സര്‍ക്കാരിനോട് നിലപാട് ആരായുകയും ചെയ്തിരുന്നു. ജാമ്യാപേക്ഷയെ എതിര്‍ത്ത് സര്‍ക്കാര്‍ നിലപാട് അറിയിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ കേസിന്റെ ഭാഗമായുള്ള ചോദ്യം ചെയ്യലും തെളിവെടുപ്പും പൂര്‍ത്തിയായെന്നും ഈ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ഫ്രാങ്കോയുടെ ഹര്‍ജിയിലെ ആവശ്യം .

ഒരാഴ്ച മുന്‍പ് ഇതേ ആവശ്യവുമായി ബിഷപ്പ് ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും ജാമ്യാപേക്ഷ തള്ളുകയായിരുന്നു. അന്വേഷണം പ്രഥമിക ഘട്ടത്തിലായതിനാല്‍ പൊലീസിനു സമയം നല്‍കേണ്ടതുണ്ടെന്നും സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യതയുണ്ടന്നും ചുണ്ടിക്കാട്ടിയാണ് ആദ്യ ജാമ്യാപേക്ഷ കോടതി തള്ളിയത്

Top