പൂജാരിയെ തട്ടിക്കൊണ്ട് പോയി മർദ്ദിച്ച് റോഡിൽ തള്ളി : മൂന്ന് പേർ അറസ്റ്റില്‍

കോട്ടയം :  ക്ഷേത്രത്തിൽ നിന്നും പൂജാരിയെ തട്ടിക്കൊണ്ട് പോയി മർദ്ദിച്ച കേസിൽ മൂന്ന് പേർ പിടിയിൽ. പാലമറ്റം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ പൂജാരിയെയാണ് തട്ടിക്കൊണ്ട് പോയി മർദ്ദിച്ച് അവശനാക്കി റോഡിൽ തള്ളിയത്. സംഭവത്തിൽ ചങ്ങനാശേരി സ്വദേശിയായ പ്രവീൺ, തൃക്കൊടിത്താനം സ്വദേശികളായ ഗോകുൽ, ഹരീഷ് എന്നിവരെയാണ്  പൊലീസ് അറസ്റ്റ് ചെയ്തത്. കൃത്യം നടത്താൻ ഉപയോഗിച്ച സ്‌കോർപിയോ കാറും  പൊലീസ് പിടിച്ചെടുത്തു.

ഞായറാഴ്ച രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം. തിരുവല്ല സ്വദേശി വിഷ്ണു നമ്പൂതിരിയേയാണ് മൂവർ സംഘം തട്ടിക്കൊണ്ട് പോയത്. ക്ഷേത്രത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ രവീന്ദ്രനെ മർദ്ദിച്ച ശേഷമാണ് പൂജാരിയെ തട്ടിക്കൊണ്ട് പോയത്. പിന്നീട് ഇദ്ദേഹത്തെ മർദ്ദിച്ച് അവശനാക്കി റോഡിൽ തള്ളുകയായിരുന്നു. തൃക്കൊടിത്താനം പൊലീസാണ് സ്ഥലത്തെത്തി ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

പ്രവീണിന്റെ ഭാര്യയുമായുള്ള പൂജാരിയുടെ സൗഹൃദത്തിൽ രോഷാകുലരായാണ് സംഘം അദ്ദേഹത്തെ ആക്രമിച്ചതെന്ന്  പൊലീസ് പറഞ്ഞു.

Top