ക്ഷേത്രത്തിലേക്ക് പോയ സ്ത്രീയെ ബലാത്സംഗത്തിനിരയാക്കിയ പൂജാരി അറസ്റ്റില്‍

ലഖനൗ: യുപിയിലെ ബദായൂണ്‍ ജില്ലയില്‍ 50-കാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി ഉപേക്ഷിച്ച സംഭവത്തിലെ പ്രധാന പ്രതിയായ ക്ഷേത്ര പൂജാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവിലായിരുന്ന പ്രതിയെ സമീപ ഗ്രാമത്തില്‍ നിന്ന് വ്യാഴാഴ്ച വൈകീട്ടോടെയാണ് പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു.

തന്റെ അനുയായികളിലൊരാളുടെ വീട്ടില്‍ ഒളിച്ചിരിക്കുകയായിരുന്നു പൂജാരിയായ സത്യാനന്ദ്. ഞായറാഴ്ച രാത്രി പൂജാരിയും രണ്ടു കൂട്ടാളികളും ചേര്‍ന്ന് ബലാത്സംഗം ചെയ്ത ശേഷം ഉപേക്ഷിച്ച 50-കാരി അമിത രക്തസ്രാവത്തെ തുടര്‍ന്നാണ് മരിച്ചത്.

കേസില്‍ ഉള്‍പ്പെട്ട മറ്റു രണ്ടു പേരെ ബുധനാഴ്ച അറസ്റ്റ് ചെയ്തിരുന്നു. അങ്കണവാടി വര്‍ക്കറായ 50 വയസുള്ള സ്ത്രീ വൈകീട്ട് ആറോടെ സ്വന്തം ഗ്രാമത്തിലെ ക്ഷേത്രത്തില്‍ പോയപ്പോഴാണ് ഞായറാഴ്ച ആക്രമണത്തിന് ഇരയായത്. ക്ഷേത്രത്തിലെ പൂജാരി ബാബ സത്യാനന്ദ്, ശിഷ്യനായ വേദ്‌റാം, ഡ്രൈവര്‍ ജസ്പാല്‍ എന്നിവരാണ് പ്രതികള്‍.

Top