‘മരുന്നുകള്‍ ഇല്ലാതെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍’; മാര്‍ഗരേഖ പുറത്തിറക്കി ആരോഗ്യ മന്ത്രി

തിരുവനന്തപുരം: ശ്വാസകോശ രോഗങ്ങള്‍ അകറ്റുന്നതിനായി മരുന്നുകള്‍ ഉപയോഗിക്കാതെയുളള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ മാര്‍ഗരേഖ പുറത്തിറക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. കൊവിഡിന്റെ പുതിയ വകഭേദങ്ങള്‍ രൂപപ്പെട്ട സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രഖ്യാപനം. കൊവിഡ്, ഇന്‍ഫ്ളുവന്‍സ തുടങ്ങിയ ശ്വാസകോശ രോഗങ്ങള്‍ കൂടിവരുന്ന സാഹചര്യമായതിനാല്‍ ഇവയെ മരുന്നുകള്‍ ഉപയോഗിക്കാതെ ഫലപ്രദമായി പ്രതിരോധിക്കുകയാണ് ലക്ഷ്യമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. ‘കേരളത്തില്‍ ഇപ്പോള്‍ കൊവിഡ് കേസുകള്‍ താരതമ്യേന കുറവാണ്. എന്നാല്‍ ആഘോഷ സമയമായതിനാലും രാജ്യത്ത് പുതിയ വകഭേദങ്ങള്‍ സ്ഥിരീകരിച്ചതിനാലും സംസ്ഥാനത്ത് കേസുകള്‍ കൂടാനുളള സാധ്യതയുണ്ട്. അതിനാല്‍ വൈറസുകള്‍ കാരണമാകുന്ന എല്ലാത്തരം ശ്വാസകോശ രോഗങ്ങളെയും തടയാന്‍ വേണ്ടിയാണ് മാര്‍ഗരേഖ പുറത്തിറക്കുന്നത്’, മന്ത്രി വ്യക്തമാക്കി.

എല്ലാവരും മാസ്‌ക്, ശാരീരിക അകലം, കൈകളുടെ ശുചിത്വം എന്നിവ ഉറപ്പാക്കണം, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ശ്രദ്ധിക്കണം, കൊവിഡ്, ഇന്‍ഫ്ളുവന്‍സ തുടങ്ങിയ ശ്വാസകോശ അണുബാധകള്‍ കൂടുതലായി പകരാന്‍ സാധ്യതയുള്ളത് അടച്ചിട്ട മുറികള്‍, മാര്‍ക്കറ്റുകള്‍ കടകള്‍ പോലുള്ള തിരക്കുള്ള സ്ഥലങ്ങള്‍, മുഖാമുഖം വരിക എന്നീ സാഹചര്യങ്ങളിലാണ്. ഈ സാഹചര്യങ്ങളില്‍ നിര്‍ബന്ധമായും ഔഷധേതര മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം, പനി, തൊണ്ടവേദന, ജലദോഷം തുടങ്ങിയ രോഗലക്ഷണമുള്ള കുട്ടികളെ സ്‌കൂളില്‍ അയയ്ക്കരുത് എന്നിവയാണ് മാര്‍ഗരേഖയിലെ പ്രധാന മാര്‍ഗ നിര്‍ദ്ദേശങ്ങള്‍.

കൂടാതെ പ്രായമായവരും രോഗാവസ്ഥയുള്ളവരും കൊവിഡ് മുന്‍കരുതല്‍ ഡോസ് ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും ഇതിലൂടെ കൊവിഡിന്റെ തീവ്രതയും മരണനിരക്കും കുറയ്ക്കുമെന്നും നിര്‍ദേശത്തില്‍ പറയുന്നു. ശരിയായ വായു സഞ്ചാരം ഉറപ്പാക്കുന്നതിലൂടെ വൈറസിന്റെ വ്യാപനം കുറയ്ക്കാനാകുമെന്നും അനിയന്ത്രിതമായ പ്രമേഹമുള്ള ആളുകള്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രമേഹവും രക്തസമ്മര്‍ദ്ദവും നിയന്ത്രണ വിധേയമാക്കണമെന്നും മാര്‍ഗ രേഖയില്‍ നിര്‍ദേശിക്കുന്നു. കൊവിഡ് ബാധിതരായ എല്ലാ രോഗികളിലും നിര്‍ബന്ധമായും പ്രമേഹ പരിശോധന നടത്തണമെന്നും കൂടാതെ ആരോഗ്യകരമായ ജീവിതശൈലി ഉറപ്പാക്കണമെന്നും പുതിയ മാര്‍ഗ രേഖയില്‍ പറയുന്നു.

Top