ആശങ്കകള്‍ക്ക് അവസാനം; അമേഠിയില്‍ രാഹുലിന്റെ നാമനിര്‍ദ്ദേശ പത്രിക സ്വീകരിച്ചു

അമേഠി: വിവാദങ്ങള്‍ക്കൊടുവില്‍ അമേഠിയില്‍ രാഹുല്‍ ഗാന്ധിയുടെ നാമനിര്‍ദ്ദേശ പത്രിക സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം സ്വീകരിച്ചു. പത്രിക സ്വീകരിക്കുന്നത് സംബന്ധിച്ച് എതിര്‍ സ്ഥാനാര്‍ത്ഥിയുടെ പരാതി വരണാധികാരി തള്ളി. സ്വതന്ത്ര സ്ഥാനാര്‍ത്ഥി ധ്രുവ് ലാല്‍ എതിര്‍ത്തതിനെ തുടര്‍ന്നാണ് പത്രിക സ്വീകരിക്കുന്നത് മാറ്റിവച്ചത്.

രാഹുല്‍ഗാന്ധി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഗുരുതരപിഴവുകളുണ്ടെന്നായിരുന്നു സ്വതന്ത്രസ്ഥാനാര്‍ഥിയായ ധ്രുവ് ലാലിന്റെ ആരോപണം. ബ്രിട്ടന്‍ ആസ്ഥാനമായി രജിസ്റ്റര്‍ ചെയ്ത കമ്പനിയുടെ വിവരങ്ങളില്‍ രാഹുല്‍ ഗാന്ധി ബ്രിട്ടന്‍ പൗരനാണെന്ന് രേഖപ്പെടുത്തിയെന്നാണ് ധ്രുവ് ലാല്‍ ആരോപിച്ചത്. അതിനാല്‍ ഇന്ത്യന്‍ പൗരനല്ലാത്ത ഒരാള്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ലെന്നും ഇയാള്‍ ചൂണ്ടിക്കാണിക്കുന്നു. ഇതിനുപുറമേ രാഹുല്‍ഗാന്ധിയുടെ സത്യവാങ്മൂലത്തില്‍ പറയുന്ന കമ്പനിയുടെ ആസ്തികളെക്കുറിച്ചും ലാഭവിഹിതത്തെക്കുറിച്ചും വിശദമാക്കിയിട്ടില്ലെന്നും ആരോപണമുണ്ട്. രാഹുല്‍ഗാന്ധിയുടെ വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളില്‍ തെറ്റുകളുണ്ടെന്നും അതിനാല്‍ ഒറിജനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടിരുന്നു.

രാഹുല്‍ ഗാന്ധിയുടെ നാമനിര്‍ദേശ പത്രികയെ ചൊല്ലി ഇത്രയധികം തടസവാദങ്ങള്‍ ഉന്നയിക്കപ്പെട്ടതോടെയാണ് വിശദമായി പരിശോധിക്കാനായി സൂക്ഷ്മപരിശോധന മാറ്റിവെച്ചത്. നിലവില്‍ അമേഠിയെ കൂടാതെ വയനാട്ടിലും രാഹുല്‍ മത്സരിക്കുന്നുണ്ട്.

അതേസമയം രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം പരിശോധിക്കണമെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. വിദേശ പൗരത്വം ഉണ്ടെന്ന വിവരം രാഹുല്‍ ഗാന്ധി മറച്ചുവച്ചെന്നാണ് പരാതി.

സത്യവാങ്മൂലത്തിലും പത്രികയിലും ഇക്കാര്യം വ്യക്തമാക്കിയിട്ടില്ലെന്നും പരാതിയില്‍ പറയുന്നു. അമേഠിയില്‍ ബിജെപി ഉന്നയിച്ച പരാതി വസ്തുതാപരമാണെന്നും കമ്മീഷന്‍ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും തുഷാര്‍ വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.

Top