ഡൽഹി: കോവിഡ് മൂന്നാം തരംഗ ഭീഷണിക്കിടെ പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കം. സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ എണ്ണിപറഞ്ഞായിരുന്നു രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നയപ്രഖ്യാപന പ്രസംഗം. ഇതിനിടെ പ്രതിഷേധവുമായി പ്രതിപക്ഷവും രംഗത്തെത്തി. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ പെഗാസസ് വിഷയം ഉയർത്തിയാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്.
രാജ്യത്തെ കോവിഡ് പോരാളികളെ അഭിവാദ്യം ചെയ്യുന്നുവെന്ന് രാഷ്ട്രപതി നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു. കോവിഡിനെ ഐക്യത്തോടെ നേരിട്ടത് ജനാധിപത്യത്തിന്റെ വിജയം. മുന്നോട്ടു വയ്ക്കുന്നത് അടുത്ത 25 വർഷത്തെ വികസന ദർശനം. എല്ലാവർക്കും വികസനമെത്തിക്കുന്ന രാഷ്ട്രമാണ് ലക്ഷ്യം.
കോവിഡ് കാലത്ത് എല്ലാവർക്കും സൗജന്യമായി ഭക്ഷണം നൽകാനായി. സൗജന്യ ഭക്ഷ്യധാന്യ പദ്ധതി മാർച്ച് 2022 വരെ നീട്ടി. കൗമാരക്കാർക്കുള്ള വാക്സിനേഷൻ, കരുതൽ ഡോസ് എന്നിവ വലിയ നേട്ടം. പാവപ്പെട്ടവർക്ക് ഇതുവരെ രണ്ടു കോടി വീടുകൾ നിർമിച്ചു നൽകി. ബി.ആർ .അംബേദ്കറുടെ തുല്യതാ നയമാണ് സർക്കാർ പിന്തുടരുന്നതെന്നും രാഷ്ട്രപതി പറഞ്ഞു.