ജൂലൈ 18ന് രാഷ്ട്രപതി തെരഞ്ഞെടുപ്പ് ; ഫലപ്രഖ്യാപനം 21ന്

പതിനാറാമത് രാഷ്ട്രപതി തെരഞ്ഞെടുപ്പ് ജൂലൈ 18ന്. ഫലപ്രഖ്യാപനം ജൂലൈ 21ന് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. ജൂൺ 15ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കും . ആകെ 4,809 വോട്ടർമാർ ആണ് ഉള്ളത്. രാഷ്ട്രപതി രാംനാഥ് കോവിന്ദിന്‍റെ കാലാവധി ജൂലൈ 24ന് അവസാ​നി​ക്കു​ന്ന പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ്.

രാജ്യസഭാ സെക്രട്ടറി ജനറൽ രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ ഭരണാധികാരിയാകും. തെരഞ്ഞെടുപ്പില്‍ വിപ്പ് പാടില്ലെന്നും, കമ്മിഷൻ നൽകുന്ന പേന ഉപയോഗിച്ചില്ലെങ്കിൽ വോട്ട് അസാധുവാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 29 ആണ് . സൂക്ഷ്മപരിശോധന ജൂലൈ 2 നായിരിക്കും.

നാമനിർദേശ പത്രികയിൽ സ്ഥാനാർഥിയെ 50 പേർ നിർദേശിക്കണം, 50 പേർ പിന്തുണയ്ക്കണം. 4,033 എംഎൽഎമാരും 776 എംപിമാരുമാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യുക. ഒരു എംപിയുടെ മൂല്യം 700 ആണ്. എംപിമാർക്ക് പാർലമെന്റിലും എംഎൽഎമാർക്ക് നിയമസഭ മന്ദിരത്തിലും വോട്ടുചെയ്യാം. 10,86,431 ആണ് ഇത്തവണത്തെ ആകെ വോട്ട് മൂല്യം.

പാർലമെന്റിലേയും സംസ്‌ഥാന നിയമസഭകളിലേയും അംഗങ്ങൾ ചേർന്നാണ് രാഷ്‌ട്രപതിയെ തെരഞ്ഞെടുക്കുന്നത്. പുതിയ രാഷ്ട്രപതി ജൂലൈ 25ന് സത്യപ്രതിജ്ഞ ചെയ്യും.

Top