ദില്ലി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മത്സര സന്നദ്ദത അറിയിച്ച് യശ്വന്ത് സിന്‍ഹ. പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തയ്യാറാണ്. യശ്വന്ത് സിൻഹയോട് തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജി വയ്ക്കണമെന്ന് കോൺഗ്രസും ഇടതു പാർട്ടികളും ആവശ്യപ്പെട്ടു. ഈ നിബന്ധന അദ്ദേഹം അംഗീകരിച്ചു. തത്ക്കാലത്തേക്ക് തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് വിട്ടു നില്‍ക്കും,മമത ബാനര്‍ജിക്ക് നന്ദിയെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
I am grateful to Mamataji for the honour and prestige she bestowed on me in the TMC. Now a time has come when for a larger national cause I must step aside from the party to work for greater opposition unity. I am sure she approves of the step.
— Yashwant Sinha (@YashwantSinha) June 21, 2022
രാഷ്ട്രപതി സ്ഥാനാർത്ഥിയായി യശ്വന്ത് സിൻഹയുടെ പേര് നിർദ്ദേശിച്ചത് എൻസിപി അധ്യക്ഷൻ ശരദ് പവാറാണ്. സ്ഥാനാർത്ഥിയാകാനില്ലെന്ന് ആദ്യം ശരദ് പവാറാണ് നിലപാടെടുത്തത്. പിന്നീട് ഫറൂഖ് അബ്ദുള്ളയും ഒഴിഞ്ഞു മാറി. പ്രതിപക്ഷത്തെ നീക്കം പിന്നീട് ഗോപാൽകൃഷ്ണ ഗാന്ധിയിലേക്ക് ചുരുങ്ങി. ശരദ് പവാറും മല്ലികാർജ്ജുന ഖർഗെയും ഗോപാൽകൃഷ്ണ ഗാന്ധിയുമായി സംസാരിച്ചു. സമവായം ഉണ്ടെങ്കിൽ മത്സരിക്കാൻ തയ്യാറാണെന്ന് ഗോപാൽകൃഷ്ണ ഗാന്ധി അറിയിച്ചു. തെറ്റി നില്ക്കുന്ന ടിആർഎസ്, ബിജു ജനതാദൾ, വൈഎസ്ആർ കോൺഗ്രസ് തുടങ്ങിയ പാർട്ടികളുമായി പവാർ സംസാരിച്ചു. പിന്തുണയ്ക്കില്ലെന്ന സൂചനയാണ് ഈ പാർട്ടികൾ നൽകിയത്. ഈ സാഹചര്യത്തിലാണ് ഗോപാൽകൃഷ്ണ ഗാന്ധി മത്സരിക്കാനില്ല എന്നറിയിച്ച് പ്രസ്താവനയിറക്കിയത്.
ഇന്ന് രണ്ടരയ്ക്കാണ് പ്രതിപക്ഷ പാർട്ടികളുടെ യോഗം ചേരുന്നത്. പവാർ വിളിച്ച് യോഗത്തിൽ തന്നെ ക്ഷണിക്കാതെ പാർട്ടിക്ക് ക്ഷണം നല്കിയതിനാൽ മമത ബാനർജി പങ്കെടുക്കില്ല. രാഷ്ട്രപതി സ്ഥാനാർത്ഥിയുടെ കാര്യത്തിൽ പ്രതിപക്ഷത്തു കാണുന്ന ഈ ആശയക്കുഴപ്പവും അനൈക്യവും സർക്കാരിന് നേട്ടമാകുകയാണ്. എൻഡിഎ സ്ഥാനാർത്ഥിയെക്കുറിച്ചുള്ള സസ്പെൻസ് തുടരുകയാണ്. ബിജെപി പാർലമെൻററി ബോർഡ് യോഗം ചേർന്ന് തീരുമാനം എടുക്കാനാണ് സാധ്യത.