രാഷ്ട്രപതി തെരഞ്ഞെടുപ്പ് : സമാജ്‌വാദി പാര്‍ട്ടിയില്‍ ഭിന്നത

രാഷ്ട്രപതി തെരഞ്ഞെടുപ്പിനെ ചൊല്ലി സമാജ് വാദി പാര്‍ട്ടിയില്‍ ഭിന്നത. പാര്‍ട്ടി നിലപാട് തള്ളി മുതിര്‍ന്ന നേതാവ് ശിവ് പാല്‍ യാദവ് ദ്രൗപതി മുര്‍മുവിന് പിന്തുണ പ്രഖ്യാപിച്ചു.

എല്ലാ എംപിമാരോടും വോട്ടെടുപ്പിന് രണ്ട് ദിവസം മുമ്പ് ദില്ലിയില്‍ എത്താനാണ് ബിജെപി നിര്‍ദ്ദേശം. ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി മുക്താര്‍ അബ്ബാവ് നഖ്വിയെ തന്നെ ബിജെപി തീരുമാനിച്ചേക്കും.

ആദിവാസി നേതാവ് കൂടിയായ ദ്രൗപതി മുര്‍മുവിനെ സ്ഥാനാര്‍ത്ഥിയാക്കിയത് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ ആശയകുഴപ്പം ശക്തമാക്കുകയാണ്. മുര്‍മുവിനെ പിന്തുണക്കുന്നത് പരിഗണിക്കുമെന്ന നിലപാടിലൂടെ പ്രതിപക്ഷ സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യില്ല എന്ന സൂചന പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നല്‍കിയിരുന്നു. അതിന് പിന്നാലെയാണ് സമാജ് വാദി പാര്‍ട്ടിയിലെയും ഭിന്നത. പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായ യശ്വന്ത് സിന്‍ഹയ്ക്ക് പാര്‍ട്ടി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവ് പിന്തുണ പ്രഖ്യാപിച്ചിരിക്കെയാണ്, ദ്രൗപതി മുര്‍മുവിനെ പിന്തുണച്ച്‌ മുതിര്‍ന്ന നേതാവ് ശിവ് പാല്‍ യാദവ് രംഗത്തെത്തിയത്. അഖിലേഷ് നേതൃത്വത്തെ എതിര്‍ത്ത് പാര്‍ട്ടി വിട്ട് പുതിയ പാര്‍ട്ടിയുണ്ടാക്കിയ ശിവ് പാല്‍ യാദവ് ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലാണ് സമാജ് വാദി പാര്‍ട്ടിയിലേക്ക് തിരിച്ചെത്തിയത്.

ഇപ്പോള്‍ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ പിന്തുണക്കുന്നതിനെ ചൊല്ലി അഖിലേഷും ശിവ്പാലും വീണ്ടും ഇടയുകയാണ്. ദ്രൗപതി മുര്‍മുവിന് പരമാവധി വോട്ടുകള്‍ ഉറപ്പാക്കാനുള്ള നീക്കങ്ങള്‍ ശക്തമാക്കുകയാണ് ബിജെപി. പ്രദേശിക പാര്‍ട്ടികളുമായി ബിജെപി നേതാക്കള്‍ ചര്‍ച്ച നടത്തി. ജൂലായ് 18നാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ്. 16ന് തന്നെ എല്ലാ എം.പിമാരും ദില്ലിയില്‍ എത്തണമെന്ന് ബിജെപി നിര്‍ദ്ദേശിച്ചു.

രാഷ്ട്രപതി തെരഞ്ഞെടുപ്പിനൊപ്പം ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള ചര്‍ച്ചകളും പുരോഗമിക്കുകയാണ്. മുക്താര്‍ അബ്ബാസ് നഖ്വി തന്നെയായിരിക്കും എന്‍.ഡി.എ സ്ഥാനാര്‍ത്ഥി. പതിനഞ്ചാം തിയ്യതിക്കകം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചേക്കും.

Top