കനിക കപൂറിന്റെ വിരുന്നില്‍ പങ്കെടുത്ത ബിജെപി എംപി രാഷ്ട്രപതിയെ സന്ദര്‍ശിച്ചു

ന്യൂഡല്‍ഹി: കൊറോണ സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനിക കപൂറിന്റെ പാര്‍ട്ടിയില്‍ പങ്കെടുത്ത ബിജെപി എം പി ക്വാറന്റൈന് മുമ്പ് രാഷ്ട്രപതിയെ കണ്ടതായി വിവരം. രാജസ്ഥാനില്‍ നിന്നുള്ള എംപിയും മുന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രിയുമായിരുന്ന വസുന്ധര രാജെയുടെ മകനായ ദുഷ്യന്ത് സിംഗാണ് ക്വാറന്റൈനില്‍ പോവുന്നതിന് മുന്‍പ് പാര്‍ലമെന്റിലും രാഷ്ട്രപതിയെ കാണാനും എത്തിയത്. ചില എംപിമാരോടൊപ്പം ദുഷ്യന്ത് സിംഗ് സ്വകാര്യ അത്താഴ വിരുന്നില്‍ പങ്കെടുത്തെന്നും ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

ലക്‌നൗവ്വില്‍ വച്ച് ഗായിക കനിക കപൂര്‍ പാര്‍ട്ടി നടത്തിയിരുന്നു. ലണ്ടനില്‍ നിന്ന് തിരികെയെത്തിയതിന് തൊട്ട് പിന്നാലെയയിരുന്നു ഈ പാര്‍ട്ടി. ലണ്ടനില്‍ യാത്ര ചെയ്ത വിവരം മറച്ച് വച്ചാണ് കനിക കപൂര്‍ രാജ്യത്തെത്തിയത്. വിമാനത്താവളത്തിലെ പരിശോധനയിലും ഇവര്‍ പങ്കെടുത്തിരുന്നില്ല. പഞ്ചനക്ഷത്ര ഹോട്ടലില്‍ നടന്ന സത്കാരം കഴിഞ്ഞ് ഒരാഴ്ച പിന്നിടുമ്പോഴാണ് കനിക കൊവിഡ് 19 സ്ഥിരീകരിക്കുന്നത്. ഈ സത്കാരത്തില്‍ വസുന്ധര രാജെയും എത്തിയെന്നാണ് വിവരം.

കനിക കപൂറിന് വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ ഇന്ന് മുതലാണ് ദുഷ്യന്ത് സിംഗ് ക്വാറന്റൈനില്‍ പോകുന്നത്. എന്നാല്‍ ഇന്നലെ ദുഷ്യന്ത് പാര്‍ലമെന്റില്‍ എത്തിയിരുന്നു. ദുഷ്യന്ത് സിംഗുമായി സമ്പര്‍ക്കത്തില്‍ വന്ന ത്രിണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറിക് ഒ ബ്രയന്‍, ബിജെപി എം പി വരുണ്‍ ഗാന്ധി എന്നിവരും ക്വാറന്റൈനിലാണുള്ളത്. രാജസ്ഥാന്‍. ഉത്തര്‍ പ്രദേശ് സംസ്ഥാനങ്ങളിലെ ജനപ്രതിനിധികള്‍ക്കായി നടത്തിയ പ്രഭാത ഭക്ഷണ പരിപാടിയ്ക്കിടെയാണ് ദുഷ്യന്ത് സിംഗ് രാഷ്ട്രപതിയെ കണ്ടത്. രാഷ്ട്രപതി ഭവന്‍ ട്വീറ്റ് ചെയ്ത ചിത്രങ്ങളിലും ദുഷ്യന്ത് ഉണ്ടായിരുന്നു.

Top