രാഷ്ട്രപതി തിരഞ്ഞെടുപ്പ്, രാംനാഥ് കോവിന്ദോ, മീരാ കുമാറോ? ഫലപ്രഖ്യാപനം ഉടന്‍

ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ ഫലം ഇന്ന് പ്രഖ്യാപിക്കും.

ആദ്യ വട്ട വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദിന് വ്യക്തമായ മുന്‍ തൂക്കം. 4,97,585 വോട്ടുമൂല്യമാണ് കോവിന്ദിന് ലഭിച്ചത്. 2,40,594 വോട്ടുമൂല്യമാണ് മീരാകുമാറിന് ലഭിച്ചത്.

ആദ്യ റൗണ്ടില്‍ ആന്ധ്രപ്രദേശ്, അരുണാചല്‍ പ്രദേശ്, അസം, ബീഹാര്‍ എന്നിവിടങ്ങളിലെ വോട്ടുകളാണ് എണ്ണിയത്. ആന്ധ്രയില്‍ 27,189, അരുണാചലില്‍ 448, അസമില്‍ 10,556, ബീഹാറില്‍ 22,460, ഗോവയില്‍ 500, ഹിമാചല്‍ പ്രദേശില്‍ 1,530, ജമ്മു കശ്മീരില്‍ 4,032, ഝാര്‍ഖണ്ഡ് 8,976 എന്നിങ്ങനെയാണ് സംസ്ഥാനാടിസ്ഥാനത്തില്‍ രാം നാഥിന് ലഭിച്ച വോട്ടുമൂല്യം.

മീരാകുമാറിന് ആന്ധ്രയില്‍ പൂജ്യം, അരുണാചലില്‍ 24, അസമില്‍ 4060, ബീഹാറില്‍ 18,867, ഗേവായില്‍ 220, ഹിമാചലില്‍ 1,087, ജമ്മു കശ്മീരില്‍ 20,160, ഝാര്‍ഖണ്ഡ് 4,576 എന്നിങ്ങനെയുമാണ് വോട്ടുമൂല്യം.

റിട്ടേണിങ്ങ് ഓഫീസറായ ലോക് സഭാ സെക്രട്ടറി ജനറല്‍ അനൂപ് മിശ്രയുടെ നേതൃത്വത്തിലാണ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്.

ഭരണപക്ഷസ്ഥാനാര്‍ഥി രാംനാഥ് കോവിന്ദിനു പ്രതിപക്ഷ സ്ഥാനാര്‍ഥി മീരാ കുമാറിനേക്കാള്‍ ഏറെ മുന്‍തൂക്കമുണ്ട്. 4120 എംഎല്‍എമാരും 776 എംപിമാരും അടങ്ങുന്ന ഇലക്ടറല്‍ കോളജില്‍ 99 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയിരുന്നു.

ഓരോ സംസ്ഥാനത്തെയും ജനസംഖ്യയുടെ അടിസ്ഥാനത്തിലാണ് എംഎല്‍എമാരുടെ വോട്ട് മൂല്യം കണക്കാക്കുന്നത്.

അതേസമയം, ഒരു എംപിയുടെ വോട്ട് മൂല്യം 708 ആണ്.

Top