അടിയന്തര സാഹചര്യമുണ്ടായാല്‍ ധൃതഗതിയില്‍ യുദ്ധസജ്ജരാകാന്‍ വ്യോമസേനയ്ക്ക് കഴിയും: ധനോവ

ന്യൂഡല്‍ഹി: അടിയന്തര സാഹചര്യമുണ്ടായാല്‍ നേരിടാന്‍ ഇന്ത്യന്‍ വ്യോമസേനയ്ക്കു സാധിക്കുമെന്ന് വ്യോമസേനാ മേധാവി ബി.എസ്. ധനോവ.

ചുരുങ്ങിയ സമയത്തിനുള്ളില്‍ യുദ്ധസജ്ജരാകാന്‍ സേനയ്ക്ക് കഴിയും. രാജ്യത്തിനെതിരെ ഏതു തരത്തിലുള്ള സുരക്ഷാ ഭീഷണി ഉയര്‍ന്നാലും അതിനെ ചെറുക്കാനും സേന സുസജ്ജമാണെന്നും ധനോവ പ്രഖ്യാപിച്ചു.വ്യോമസേനാ ദിനത്തോട് അനുബന്ധിച്ച് സേനാംഗങ്ങളെ അഭിസംബോധന ചെയ്യുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഇപ്പോഴത്തെ സുരക്ഷാ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണ് വ്യോമസേനാ മേധാവിയുടെ പ്രതികരണമെന്നത് ശ്രദ്ധേയമാണ്. സാങ്കേതികമായി സൈന്യം കൂടുതല്‍ മികവ് സ്വായത്തമാക്കി വരികയാണ്. കരസേന, നാവികസേന എന്നിവയുമായി ചേര്‍ന്ന് രാജ്യസുരക്ഷയ്ക്കായി പ്രവര്‍ത്തിക്കാന്‍ വ്യോമസേന പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ എല്ല വ്യോമസേനാ താവളങ്ങളുടെയും സുരക്ഷ ഏതുവിധത്തിലുമുള്ള ഭീഷണികളെയും നേരിടാന്‍ പാകത്തിലാക്കിക്കഴിഞ്ഞു. പഠാന്‍കോട്ട് വ്യോമസേനാ താവളത്തില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ ഭീകരാക്രമണത്തിനുശേഷം ഇതിനു കൂടുതല്‍ പ്രാമുഖ്യം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ജനുവരിയില്‍ നുഴഞ്ഞുകയറിയെത്തിയ ഭീകരരാണ് പഠാന്‍കോട്ട് വ്യോമസേനാ താവളം ആക്രമിച്ചത്. ഇതില്‍ ഏഴു സൈനികര്‍ക്കു ജീവന്‍ നഷ്ടമായിരുന്നു. ആക്രമണത്തിനു നേതൃത്വം നല്‍കിയ നാലു ഭീകരരെ സുരക്ഷാസേന വധിക്കുകയും ചെയ്തു.

Top