സംസ്ഥാന സ്‌കൂള്‍ കായികമേള രാത്രിയും പകലുമായി നടത്താനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേള രാത്രിയും പകലുമായി നടത്താനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഒക്ടോബര്‍ 16 മുതല്‍ 20 വരെ തൃശ്ശൂര്‍ കുന്നംകുളം ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്റ്റേഡിയത്തിലാണ് മത്സരം. മേളയുടെ ക്രമീകരണം മന്ത്രി വി. ശിവന്‍കുട്ടി വിലയിരുത്തി.

ദേശീയ സ്‌കൂള്‍ കായികമേള നവംബര്‍ രണ്ടാംവാരവും 37-ാമത് ദേശീയ ഗെയിംസ് ഒക്ടോബര്‍ 25 മുതല്‍ നവംബര്‍ 9 വരെയും നടക്കുന്നതിനാലാണ് കായികോത്സവം നേരത്തേ നടത്തേണ്ടിവരുന്നത്. മത്സരത്തിനായി ഡിസ്‌പ്ലേ ബോര്‍ഡ്, ഫോട്ടോ ഫിനിഷ് ക്യാമറ, വിന്‍ഡ് ഗേജ്, ഫൗള്‍ സ്റ്റാര്‍ട്ട് ഡിറ്റക്ടര്‍, സ്റ്റാര്‍ട്ട് ഇന്‍ഡിക്കേറ്റ് സിസ്റ്റം, എല്‍.ഇ.ഡി. വാള്‍ തുടങ്ങിയ സജ്ജീകരണങ്ങളുണ്ടാകും. കൈറ്റ് വിക്ടേഴ്‌സ് ചാനലിലൂടെ തത്സമയം സംപ്രേഷണംചെയ്യും.

ആറുവിഭാഗങ്ങളിലായി 3000 വിദ്യാര്‍ഥികള്‍ പങ്കെടുക്കും. രാജ്യത്ത് ആദ്യമായി സംസ്ഥാന സ്‌കൂള്‍ കായികോത്സവം പകലും രാത്രിയുമായി നടത്തിയത് കഴിഞ്ഞതവണ കേരളത്തിലാണ്. ഇതേ മാതൃക ഇക്കുറി തുടരും. ആകെ 98 ഇനങ്ങളിലാണ് മത്സരം.

 

 

Top