കിരീടപ്പോരാട്ടം ശക്തമാക്കി സിറ്റി, ലിവർപൂൾ, ചെൽസി

ലണ്ടൻ : ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിലെ ടോപ് 3 ടീമുകൾ കിരീടക്കുതിപ്പിൽ ഇ‍ഞ്ചോടിഞ്ച് പോരാട്ടം തുടരുന്നു. മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ, ചെൽസി ടീമുകൾ വാരാന്ത്യപ്പോരാട്ടത്തിൽ വിജയികളായി. 3 ടീമുകളും 2–ാം പകുതിയിൽ ലഭിച്ച പെനൽറ്റി ഗോളാക്കിയാണു ജേതാക്കളായതെന്നതു കൗതുകകരമായ സമാനതയുമായി.

വോൾവർഹാംപ്ടൻ റോവേഴ്സിനെ 1–0നു തോൽപിച്ച മത്സരത്തോടെ മാഞ്ചസ്റ്റർ സിറ്റി ഒന്നാം സ്ഥാനത്ത് ഒരു പോയിന്റ് ലീഡ് ഈയാഴ്ചയും നിലനിർത്തി. റഹിം സ്റ്റെർലിങ്ങാണു ഗോൾ നേടിയത്. മുൻ ലിവർപൂൾ താരം സ്റ്റീവൻ ജെറാൾഡ് ആസ്റ്റൻ വില്ല പരിശീലകനായി ആൻഫീൽഡ് സ്റ്റേഡിയത്തിലേക്കു മടങ്ങി വന്ന കളിയിൽ ലിവർപൂൾ കഷ്ടിച്ചാണു ജയിച്ചത്.

ഗോൾ നേടിയത് മുഹമ്മദ് സലാ (1–0). ചെൽസിയുടെ ഹോം ഗ്രൗണ്ടായ സ്റ്റാംഫഡ്ബ്രിജിൽ ലീഡ്സിനെ 3–2നു നീലപ്പട കീഴടക്കി. 2 ഗോൾ നേടിയ ജോർജിഞ്ഞോയുടെ ഇൻജറി ടൈമിലെ സ്പോട് കിക്കാണ് ആതിഥേയരെ രക്ഷപ്പെടുത്തിയത്. മേസൺ മൗണ്ട് ആണ് ചെൽസിയുടെ ആദ്യ ഗോൾ നേടിയത്.

മറ്റു മത്സരങ്ങളിൽ ആർസനൽ 3–0ന് സതാംപ്ടനെയും ബ്രെന്റ്ഫോർഡ് 2–1ന് വാറ്റ്ഫഡിനെയും തോൽപിച്ചു. അലക്സാന്ദ്രേ ലകാസറ്റ, മാർട്ടിൻ ഒഡെഗാർഡ്, ഗബ്രിയേൽ എന്നിവരാണ് ആർസനലിന്റെ സ്കോറർമാർ. പോയിന്റ് പട്ടിക: 1) മാൻ. സിറ്റി – 16 കളി, 38 പോയിന്റ്; 2) ലിവർപൂൾ – 16 , 37; 3) ചെൽസി – 16, 36.

Top