അനില്‍ പനച്ചൂരാന്റെ മരണം ഹൃദയാഘാതം മൂലമെന്ന് പ്രാഥമിക നിഗമനം

തിരുവനന്തപുരം: കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നടന്നു. ഹൃദയസ്തംഭനം മൂലമാണ് മരണം എന്നാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം.

മറ്റു തരത്തിലുള്ള അസ്വഭാവികതകളൊന്നും പ്രാഥമിക ഘട്ടത്തില്‍ ഡോക്ടര്‍മാര്‍ക്ക് കണ്ടെത്താനായില്ല. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും മൃതദേഹം സ്വദേശമായ കായംകുളത്തേക്ക് കൊണ്ടു പോയി. വീട്ടിലെത്തിക്കുന്ന മൃതദേഹം ഇന്നു തന്നെ സംസ്‌കരിക്കാനാണ് ബന്ധുക്കളുടെ തീരുമാനം.

തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ഞായറാഴ്ച രാത്രി എട്ടു മണിയോടെയാണ് അനില്‍ പനച്ചൂരാന്‍ മരിച്ചത്. രാവിലെ വീട്ടില്‍ നിന്നു ചെട്ടികുളങ്ങര ക്ഷേത്രത്തിലേക്കു കാറില്‍ പോകുമ്പോള്‍ ബോധരഹിതനായി. തുടര്‍ന്നു മാവേലിക്കരയിലെയും കരുനാഗപ്പള്ളിയിലെയും സ്വകാര്യ ആശുപത്രികളിലെത്തിച്ചു. സ്ഥിതി ഗുരുതരമായതോടെ തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി എട്ടു മണിയോടെ മരിക്കുകയായിരുന്നു.

പെട്ടെന്നുള്ള മരണത്തില്‍ ബന്ധുക്കള്‍ അസ്വാഭാവികത ചൂണ്ടിക്കാട്ടിയപ്പോള്‍ കിംസ് ആശുപത്രി അധികൃതരാണ് പോസ്റ്റുമോര്‍ട്ടത്തിന് നിര്‍ദേശിച്ചത്. കോവിഡ് ബാധിച്ചതായി കഴിഞ്ഞ ദിവസം രാവിലെ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ മറ്റു കാര്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല.

Top