കൊവിഡ് പോലെ മറ്റൊരു മഹാമാരിക്ക് സാധ്യത; പഠനവുമായി പ്രെഡിക്ടിവ് ഹെല്‍ത്ത് അനലറ്റിക്സ് സ്ഥാപനം

ലണ്ടന്‍: സാധാരണ ജീവിതത്തെ മാറ്റി മറിച്ച കോവിഡ് മഹാമാരി എത്തിയിട്ട് മൂന്ന് കൊല്ലം പിന്നിടുന്നു. ഇപ്പോഴിതാ ദശാബ്ദത്തിനകം കോവിഡ് സമാനമായ മറ്റൊരു മഹാമാരിയുടെ സാധ്യത കൂടി ചൂണ്ടിക്കാട്ടിയിരിക്കുകയാണ് പ്രെഡിക്ടിവ് ഹെല്‍ത്ത് അനലറ്റിക്സ് സ്ഥാപനം എയര്‍ഫിനിറ്റി. മറ്റൊരു മഹാമാരിയുടെ കടന്നുവരവിന് ഏകദേശം 27.5 ശതമാനം സാധ്യതയുണ്ടെന്നാണ് സ്ഥാപനത്തിന്റെ വിലയിരുത്തല്‍.

ഭാവിയിൽ ഇത്തരം രോഗങ്ങള്‍ പല തീവ്രതയിൽ ഉണ്ടാകാനുള്ള സാധ്യതയെക്കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്. തങ്ങളുടെ പ്രവചനത്തിന് കാരണം വൈറസുകൾ മാത്രമല്ല, കാലാവസ്ഥാ വ്യതിയാനം, ജന്തുജന്യ രോഗങ്ങൾ എന്നിവയാണെന്നും സ്ഥാപനം ചൂണ്ടിക്കാണിച്ചു. ഏറ്റവും മോശം സാഹചര്യത്തിൽ, മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പകരുന്ന ഏവിയൻ ഫ്ലൂ ടൈപ്പ് മ്യൂട്ടേഷൻ ഒരു ദിവസം നിരവധി പേരുടെ മരണത്തിന് വരെ കാരണമായേക്കാമെന്ന് എയർഫിനിറ്റി പ്രസ്താവനയിൽ പറഞ്ഞു.

വേഗത്തിലുള്ള വാക്സിൻ റോൾ-ഔട്ട്, ശക്തമായ ഡെലിവറി ഇൻഫ്രാസ്ട്രക്ചറുകൾ, മറ്റ് പാൻഡെമിക് തയ്യാറെടുപ്പ് തന്ത്രങ്ങൾ എന്നിവയിലൂടെ അപകടസാധ്യത 27 ശതമാനത്തിൽ നിന്ന് എട്ട് ശതമാനമായി കുറയ്ക്കാൻ കഴിയും. പുതിയൊരു രോഗാണുവിനെ കണ്ടെത്തി 100 ദിവസത്തിനുള്ളിൽ ഫലപ്രദമായ വാക്സിൻ പുറത്തിറക്കാനായാൽ,

അടുത്ത ദശകത്തിൽ അത് മാരകരോഗമായി മാറാനുള്ള സാധ്യത 27.5% ൽ നിന്ന് 8.1% ആയി കുറയും.സിക്ക, മെർസ്, മാർബർഗ് വൈറസ് എന്നിവയുൾപ്പെടെ ഉയർന്ന അപകടസാധ്യതയുള്ള രോഗാണുക്കൾക്കുള്ള വാക്സിനുകളുടെ അഭാവം കണക്കിലെടുത്താണ് പ്രവചനം. നിലവിലുള്ള നിരീക്ഷണ നയങ്ങൾ വെച്ച് ഒരു പുതിയ പാൻഡെമിക്കിനെ സമയബന്ധിതമായി കണ്ടുപിടിക്കാനാകില്ല, പാൻഡെമിക് തയ്യാറെടുപ്പ് നടപടികളുടെ അടിയന്തിര ആവശ്യകതയെ കുറിച്ചും എയര്‍ഫിനിറ്റി പ്രസ്താവനയിലൂടെ ചൂണ്ടിക്കാണിച്ചു.

Top