പ്രീഡിഗ്രി സമരം: എബിവിപി പ്രവർത്തകരെ വെറുതെവിട്ട് സുപ്രീകോടതി

ഡൽഹി: പ്രീഡിഗ്രി സമരവുമായി ബന്ധപ്പെട്ട വിവിധ കേസുകളിൽ എബിവിപി പ്രവർത്തകരെ സുപ്രീംകോടതി വെറുതെ വിട്ടു. 2000 ലെ സമരവുമായി ബന്ധപ്പെട്ട വിവിധ കേസുകളിൽ കേരള ഹൈക്കോടതി ശിക്ഷിച്ച പതിനാല് പേരെയാണ് സുപ്രീംകോടതി വെറുതെ വിട്ടയച്ചത്.

പൊതുമുതൽ നശിപ്പിക്കൽ, കലാപം സൃഷ്ടിക്കൽ, സംഘം ചേരൽ അടക്കം കുറ്റങ്ങൾ ചുമത്തിയാണ് എബിവിപി പ്രവർത്തകരെ ഹൈക്കോടതി ശിക്ഷിച്ചത്. ഇതിനെതിരെ നൽകിയ അപ്പീൽ പരിഗണിച്ചാണ്, പ്രതികളെ വെറുതെ വിട്ടുകൊണ്ട് ജസ്റ്റിസ് എഎസ് ബൊപ്പണ്ണ, ജസ്റ്റിസ് പി എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്.

കോളേജുകളിൽ നിന്ന് പ്രീഡിഗ്രി വേർപെടുത്താനുള്ള നീക്കത്തിനെതിരെ 2000 ജൂലൈ 12ന്, എബിവിപി സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധ സമരം നടത്തിയിരുന്നു. സംഘർഷം ഉണ്ടായതിനെത്തുടർന്ന് പൊലീസ് ലാത്തിച്ചാർജ് നടത്തി. ഇതിൽ പ്രതിഷേധിച്ച് തൊട്ടടുത്ത ദിവസം എബിവിപി നടത്തിയ പ്രതിഷേധത്തിൽ തിരുവനന്തപുരത്ത് ഇരുന്നൂറോളം കെഎസ്ആർടിസി ബസുകൾ തകർത്തു.

സംഘർഷത്തിനിടെ, കിഴക്കേകോട്ട കെഎസ്ആർടിസി ഡിപ്പോയിലെ കണ്ടക്ടർ രാജേഷ് തലയ്ക്കടിയേറ്റ് മരിച്ചു. ഈ കേസിൽ തെളിവുകളില്ലെന്ന് കാട്ടി, പ്രതി ചേർക്കപ്പെട്ടവരെ ഹൈക്കോടതി വെറുതെ വിട്ടിരുന്നു. എന്നാൽ പൊതുമുതൽ നശിപ്പിച്ചതടക്കമുള്ള കേസിൽ 14 എബിവിപി പ്രവർത്തകരെ കോടതി ശിക്ഷിച്ചു. ഇതിനെതിരെ 2010ലാണ് സുപ്രീംകോടതിയിൽ അപ്പീൽ നൽകിയത്.

Top