‘ബിജെപിയ്ക്ക് 500 കോടിയുടെ കെട്ടിടം, ശ്രീരാമന്‍ കൂടാരത്തില്‍’; വിമര്‍ശനവുമായി തൊഗാഡിയ

ജയ്പൂര്‍: രാമക്ഷേത്ര നിര്‍മ്മാണം ഉടന്‍ വേണമെന്നാവശ്യപ്പെട്ട് ആഗോള ഹിന്ദു പരിഷത്ത് അധ്യക്ഷന്‍ പ്രവീണ്‍ തൊഗാഡിയ മാര്‍ച്ച് നടത്തുന്നു. ലഖ്നൗവില്‍ നിന്നും അയോധ്യ വരെ മാര്‍ച്ചു ചെയ്യുമെന്നാണ് തൊഗാഡിയയുടെ പ്രസ്താവന.

മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന നിയമം കൊണ്ടുവരാന്‍ ബി.ജെ.പി സര്‍ക്കാരിനാകുമെങ്കില്‍, എന്തുകൊണ്ട് അയോധ്യയില്‍ രാമക്ഷേത്രം പണിയാനും നിയമത്തിന്റെ മാര്‍ഗ്ഗം സ്വീകരിച്ചുകൂടാ എന്ന് തൊഗാഡിയ ചോദിക്കുന്നു.

ബി.ജെ.പിക്ക് അയോധ്യ മുതല്‍ ന്യൂഡല്‍ഹി വരെ അനുയായികളുണ്ട്. പ്യൂണ്‍ മുതല്‍ പ്രധാനമന്ത്രി വരെയുള്ള പ്രവര്‍ത്തകര്‍ പാര്‍ട്ടിയിലുണ്ട്. എന്നിട്ടും രാമക്ഷേത്രം ഇപ്പോഴും സ്വപ്നം മാത്രമാണ്. മുത്തലാഖിനെ എതിര്‍ക്കുന്ന നിയമം കൊണ്ടുവരാനാകുമെങ്കില്‍, രാമക്ഷേത്ര നിര്‍മ്മാണത്തിനും സമാനമായ രീതി അവലംബിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഡല്‍ഹിയില്‍ ബി.ജെ.പി പണിയുന്ന പുതിയ ആസ്ഥാന മന്ദിരത്തിന് ചെലവാക്കുന്നത് അഞ്ഞൂറു കോടിയാണ്. എന്നാല്‍, ശ്രീരാമന്‍ ഇവിടെ ഒരു കൂടാരത്തിലാണുള്ളത് തൊഗാഡിയ കൂട്ടിച്ചേര്‍ത്തു.

ഏകീകൃത സിവില്‍ കോഡും രണ്ടു കുട്ടികള്‍ മതിയെന്ന പോളിസിയും നടപ്പില്‍ വരുത്തണമെന്നും, 370-ാം വകുപ്പ് റദ്ദു ചെയ്യണമെന്നും അനധികൃത കുടിയേറ്റക്കാരെയെല്ലാം പുറത്താക്കണമെന്നും തൊഗാഡിയ ബി.ജെ.പിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Top