‘100 കോടിയുടെ തട്ടിപ്പ്’, തൃശ്ശുരില്‍ 36 കേസുകള്‍, പ്രവീണ്‍ റാണയെ 27 വരെ റിമാന്‍ഡ് ചെയ്തു

തൃശ്ശൂര്‍: സേഫ്   ആന്റ് സ്ട്രോങ് നിക്ഷേപത്തട്ടിപ്പ് കേസ് പ്രതി പ്രവീണ്‍ റാണ റിമാന്‍ഡില്‍. ഈ മാസം 27 വരെയാണ് പ്രവീണ്‍ റാണയെ റിമാന്‍ഡ് ചെയ്തത്. 100 കോടിയുടെ തട്ടിപ്പ് നടന്നെന്നാണ് പ്രോസിക്യൂഷന്‍ വാദം.   റാണക്ക് എതിരെ തൃശ്ശൂര്‍ ജില്ലയിലാകെ 36 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. തൃശ്ശൂര്‍ സ്വദേശി ഹണി തോമസിന്‍റെ പരാതിയിലാണ് റാണയെ അറസ്റ്റ് ചെയ്തത്.

അതേസമയം സേഫ് ആന്‍റ് സ്ട്രോങ് എന്ന സ്ഥാപനത്തിന്‍റെ കണ്ണൂർ ബ്രാഞ്ചിലും നിക്ഷേപ തട്ടിപ്പ് നടത്തിയതായി പരാതി. വ്യാഴാഴ്ച മാത്രം അഞ്ച് പരാതികൾ കണ്ണൂർ ടൗൺ പൊലീസിന് ലഭിച്ചു. ഇതോടെ സ്ഥാപനം കൂടുതൽ ജില്ലകളിൽ തട്ടിപ്പ് നടത്തിയെന്ന് വ്യക്തമായി. കണ്ണൂർ കെ വി ആർ ടവറിലെ നാലാമത്തെ നിലയിലാണ് സേഫ് ആന്‍റ് സ്ട്രോംങ് എന്ന സ്ഥാപനം പ്രവർത്തിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ സ്ഥാപന ഉടമ പ്രവീൺ റാണ, ബിസിനസ് പങ്കാളിയായ കണ്ണൂർ സ്വദേശി എന്നിവർക്കായി തൃശ്ശൂർ പൊലീസ് കണ്ണൂരിൽ തെരച്ചിൽ നടത്തിയിരുന്നു. കണ്ണൂരിലും കമ്പനി വൻ തോതിൽ നിക്ഷേപം സ്വീകരിച്ചിട്ടുണ്ടെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം.

Top