വന്ദേഭാരത് മിഷനിലൂടെ പ്രവാസികള്‍ കേരളത്തിലേക്ക്; ആദ്യമെത്തുന്നത് ഗള്‍ഫില്‍ നിന്നുള്ളവര്‍

തിരുവനന്തപുരം: വന്ദേഭാരത് മിഷനിലൂടെ കേരളത്തിലേക്ക് നാളെ മുതല്‍ പ്രവാസികളെ തിരികെയെത്തിക്കും. ഗള്‍ഫില്‍ നിന്നുള്ള 179 പേരാണ് കേരളത്തിലേക്ക് ആദ്യം എത്തുന്നത്. ഏഴ് ദിവസമാണ് ഇവര്‍ക്ക് ക്വാറന്റൈന്‍ ഏര്‍പ്പെടുത്തുക. ഏഴ് ദിവസത്തിന് ശേഷമുള്ള പരിശോധനയിക്ക് ശേഷമാണ് ഇവരുടെ വീടുകളിലേക്കുള്ള മടക്കം തീരുമാനിക്കുക. പ്രവാസികളുടെ ചെറിയ കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും വീടുകളിലായിരിക്കും ക്വാറന്റൈനില്‍ തുടരേണ്ടത്.

സംസ്ഥാനത്ത് മടങ്ങിയെത്തുന്ന പ്രവാസികളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ ഹോട്ടല്‍ സൗകര്യം വേണ്ടവര്‍ക്ക് പണം ഈടാക്കി അത് നല്‍കും.മറ്റുള്ളവര്‍ക്കായി സര്‍ക്കാര്‍ സൗജന്യമായി ഒരുക്കുന്ന നിരീക്ഷണ കേന്ദ്രങ്ങളില്‍ ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായിട്ടുണ്ട്. വീടുകളും ഹോസ്റ്റലുകളും ഉള്‍പ്പെടെ 4000 മുറികളാണ് എറണാകുളത്ത് നിരീക്ഷണ കേന്ദ്രങ്ങളായി സജ്ജീകരിച്ചിരിക്കുന്നത്. കോഴിക്കോട് ജില്ലയില്‍ നാല്‍പ്പതിനായിരം പേര്‍ക്കുള്ള സൗകര്യങ്ങളാണ് ഒരുക്കുന്നത്. വിമാനത്താവളങ്ങളില്‍ നിന്ന് പ്രവാസികളെ നിരീക്ഷണ കേന്ദ്രങ്ങളിലേക് എത്തിക്കാനുള്ള വാഹനങ്ങളും തയ്യാറായിക്കഴിഞ്ഞതായി അധികൃതര്‍ വ്യക്തമാക്കിട്ടുണ്ട്.

തിരുവനന്തപുരത്ത് 11217 പേര്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനും 6471 പേര്‍ക്ക് സ്വന്തം ചെലവില്‍ ഹോട്ടലുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനും സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പ്രവാസികളുടെ മടക്കത്തിന് നാളെ നിശ്ചയിച്ചിരുന്നത് പത്ത് വിമാനങ്ങളാണ്. ദുബായിലേക്ക് ഇന്നലെ തിരിച്ചത് നാവികസേനയുടെ മുന്നൂറുപേരെ വീതം ഉള്‍ക്കൊള്ളാവുന്ന രണ്ട് കപ്പലുകളാണ്.

Top