പ്രവാസി ചിട്ടി; പ്രചരിക്കുന്നത് അടിസ്ഥാനമില്ലാത്ത വാര്‍ത്തകളെന്ന് കെ.എസ്.എഫ്.ഇ

തിരുവനന്തപുരം: പ്രവാസി ചിട്ടിയുടെ ലാഭ നഷ്ടത്തെക്കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനമില്ലാത്തതാണെന്ന് കെ.എസ്.എഫ്.ഇ. ധനമന്ത്രി നിയമസഭയില്‍ നല്‍കിയ മറുപടി തെറ്റിദ്ധാരണാജനകമായി പ്രചരിപ്പിക്കുന്നുവെന്നും കെ.എസ്.എഫ്.ഇ. ആരോപിക്കുന്നു.

25 മുതല്‍ 40 മാസം വരെയുള്ള തവണകളുടെ ആദ്യ ഗഡു മാത്രം കണക്കിലെടുത്താണ് ചിലര്‍ തെറ്റിദ്ധരിപ്പിക്കുന്നതെന്നാണ്കെ.എസ്.എഫ്.ഇ വാദം.

നിലവില്‍ ചേര്‍ന്ന ചിട്ടികളുടെ ആദ്യ ഗഡു തന്നെ 90 കോടിയിലേറെ വരും. 90 ചിട്ടികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതില്‍ 71 ചിട്ടികളില്‍ സബ്‌സ്‌ക്രിപ്ഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ബാക്കി ചിട്ടികളില്‍ സബ്‌സ്‌ക്രിപ്ഷന്‍ പുരോഗമിക്കുന്നുണ്ട്. 17,841 പേര്‍ ചിട്ടകള്‍ക്ക് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 12,219 പേര്‍ കെ.വൈ.സി. രേഖകള്‍ നല്‍കി ചിട്ടികളില്‍ ചേരാന്‍ തയാറായിരിക്കുകയാണ്.

എങ്കിലും ഇത്തരം കണക്കുകളെ ആശ്രയിച്ചല്ല ചിട്ടിയുടെ ലാഭ നഷ്ടം കണക്കുകൂട്ടുന്നതെന്നും ബന്ധപ്പെട്ടവര്‍ വിശദീകരിക്കുന്നു. ഇതുവരെ ആദ്യ ഗഡു ഇനത്തില്‍ സമാഹരിച്ചിരിക്കുന്നത് നാല് കോടിക്ക് മുകളില്‍ രൂപയാണ്. ഇതില്‍ സെക്യൂരിറ്റിയായി കിഫ്ബി ബോണ്ടുകളില്‍ നിക്ഷേപിച്ച തുക 2,83,60,000 രൂപയാണ്. 64 ചിട്ടികളുടെ ഓണ്‍ലൈന്‍ ലേലം ഇതിനകം നടത്തിക്കഴിഞ്ഞു. അവയുടെ രണ്ടാം ഗഡുവും ചിട്ടിയിലേക്ക് അടച്ചുതുടങ്ങിയിട്ടുണ്ടെന്ന് അധികൃതര്‍ അറയിച്ചു.

Top