അതെ മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തന്ത്രങ്ങള്‍ മെനഞ്ഞു നല്‍കിയ പ്രശാന്ത് കിഷോര്‍ ഒരുക്കത്തിലാണ്, ബിഹാറിലെ രാഷ്ട്രീയ ശക്തിയായി മാറാനാണ് താന്‍ ഒരുങ്ങുന്നതെന്ന് ‘ബാത്ത് ബിഹാര്‍ കി’ എന്ന പ്രചരണപരിപാടിക്ക് തുടക്കം കുറിച്ചതോടെ കിഷോര്‍ വ്യക്തമാക്കിക്കഴിഞ്ഞു. ബിഹാറിലെ യുവാക്കളെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറെടുക്കുന്ന കിഷോര്‍ അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ മികച്ച പത്ത് സംസ്ഥാനങ്ങളില്‍ ഒന്നായി ബിഹാറിനെ മാറ്റുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ജെഡിയുവില്‍ നിന്നും പുറത്താക്കിയ കിഷോര്‍ ലക്ഷ്യമിടുന്നത് ഇതുതന്നെയാണെന്നതിന്റെ സൂചനകള്‍ അദ്ദേഹം തന്നെ നല്‍കിക്കഴിഞ്ഞു. തന്റെ മുന്‍ നേതാവായ നിതീഷ് കുമാറിനെ രൂക്ഷമായി വിമര്‍ശിക്കുമ്പോള്‍ പോലും അദ്ദേഹം സംസ്ഥാനത്ത് നേടിയ നേട്ടങ്ങളെ കിഷോര്‍ കുറച്ച് കണ്ടില്ല. ‘നിതീഷ് കുമാര്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ പ്രവേശനം വര്‍ദ്ധിപ്പിച്ചു. എന്നാല്‍ വിദ്യാഭ്യാസത്തിന്റെ മേന്മ വര്‍ദ്ധിച്ചില്ല. എല്ലാ വീട്ടിലും വൈദ്യുതി എത്തിച്ചെങ്കിലും രാജ്യത്തെ ഏറ്റവും കുറവ് ഉപഭോഗമാണ് ബിഹാറിലേത്’, കിഷോര്‍ പറഞ്ഞു.
ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദള്‍ ഭരിച്ചിരുന്ന നിയമരഹിതമായ, കാടന്‍ ഭരണത്തില്‍ നിന്നും ബിഹാറിനെ മോചിപ്പിക്കുന്നതില്‍ നിതീഷ് കുമാര്‍ വിജയിച്ചു. പക്ഷെ ആ ലക്ഷ്യം മാത്രം ശ്രദ്ധിച്ചതോടെ മറ്റ് വിഭാഗങ്ങളില്‍ സംസ്ഥാനം മുന്നോട്ട് നീങ്ങിയില്ല. ഈ കുറവ് ലക്ഷ്യംവെച്ചാണ് പ്രശാന്ത് കിഷോര്‍ തന്നെ ആയുധങ്ങള്‍ തയ്യാറാക്കുന്നത്. നൂറ് ദിവസം നീളുന്ന യാത്രയില്‍ ബിഹാറിലെ ഓരോ ഗ്രാമത്തിലും എത്തിച്ചേരുമെന്ന് അദ്ദേഹം പറയുന്നു. പരിപാടിയില്‍ 38 ജില്ലകളില്‍ നിന്നായി 262,000 യുവാക്കള്‍ പ്രതിനിധികളാകുമെന്നാണ് അവകാശവാദം.
എന്താണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നതെന്ന ചോദ്യത്തിന് കിഷോര്‍ മറുപടി നല്‍കുന്നില്ല. ബിഹാറിലെ രാഷ്ട്രീയത്തില്‍ പുതിയൊരു ഘടകം, ചിലപ്പോള്‍ പുതിയൊരു രാഷ്ട്രീയ പാര്‍ട്ടി തന്നെ ഉയര്‍ന്നുവന്നേക്കാം. തൊഴിലില്ലായ്മയ്ക്ക് പുറമെ ബിഹാറിലെ 17 ശതമാനം വരുന്ന മുസ്ലീം ന്യൂനപക്ഷങ്ങളും പുതിയൊരു രാഷ്ട്രീയ പാര്‍ട്ടിയെ പിന്തുണയ്ക്കാന്‍ തയ്യാറാകും. ലാലു പ്രസാദ് അഴിമതി കേസില്‍ ജയിലില്‍ ആയത് കൊണ്ട് തന്നെ ആര്‍ജെഡിയുടെ ഭാവി തുലാസിലാണ്. ഈ അവസരം തന്റെ വളര്‍ച്ചയ്ക്ക് വളമാക്കുകയാണ് പ്രശാന്ത് കിഷോര്‍.