വീണ്ടും മോദിയെ അധികാരത്തിലേറ്റുവാൻ പ്രശാന്ത് കിഷോർ ഇനി ബി.ജെ.പിക്കൊപ്പം . .

ന്യൂഡല്‍ഹി : നരേന്ദ്ര മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കാന്‍ ബി.ജെ.പിക്ക് തന്ത്രങ്ങള്‍ ഒരുക്കി രാഷ്ട്രീയ ‘തന്ത്രജ്ഞന്‍’ പ്രശാന്ത് കിഷോര്‍ ബി.ജെ.പിയോട് സഹകരിക്കുന്നു.

പ്രമുഖ ദേശീയ മാധ്യമമാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. കഴിഞ്ഞ ലോക് സഭ തെരെഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിക്കും ബി.ജെ.പിക്കും നിര്‍ണ്ണായക ‘സഹായം’ നല്‍കിയ പ്രശാന്ത് കിഷോര്‍ ബീഹാറില്‍ ആര്‍.ജെ.ഡി നിതീഷ് കുമാര്‍ സഖ്യം അധികാരത്തിലെത്തുന്നതിനും പഞ്ചാബില്‍ കോണ്‍ഗ്രസ്സിനെ അധികാരത്തില്‍ എത്തിക്കുന്നതിനും വലിയ പങ്ക് വഹിച്ചിരുന്നു.

രാജ്യത്തെ നിലവിലെ രാഷ്ട്രീയ ‘പ്രവണത’കളെ മാറ്റിമറിച്ച തന്ത്രങ്ങളുടെ കേന്ദ്ര ‘ബുദ്ധി’യെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക താല്‍പ്പര്യ പ്രകാരമണ് വീണ്ടും ബി.ജെ.പി സഹകരിപ്പിക്കാന്‍ ഒരുങ്ങുന്നത്.

Prashant Kishor , Narendra Modi

വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ അധികാരത്തിലെത്തിക്കാന്‍ തന്ത്രങ്ങള്‍ മെനഞ്ഞ് പ്രശാന്ത് ‘ഘര്‍ വാപസി’ നടത്തിയെന്നാണ് പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ചു വരുന്ന സൂചനകള്‍. കഴിഞ്ഞ കുറച്ചുമാസങ്ങളായി കിഷോര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും പാര്‍ട്ടി നേതൃത്വവുമായും മണിക്കൂറുകള്‍ നീണ്ട ചര്‍ച്ച നടത്തിയിരുന്നു.

യുവജനതയുടെ പിന്തുണ വര്‍ധിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം എന്നതാണ് പ്രശാന്ത് ബിജെപിക്ക് നല്‍കിയ നിര്‍ദേശങ്ങളില്‍ പ്രധാനപ്പെട്ടത്. 2014 ലേതുപോലെ യുവ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ മോദി കാര്യമായ പ്രചാരണം നടത്തണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

BJP

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ വീട്ടിലെത്തിയാണ് പ്രശാന്ത് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരുന്നത്. പലപ്പോഴും ഇരുവരും ഒന്നിച്ച് ഉച്ചഭക്ഷണവും അത്താഴവും കഴിച്ചിരുന്നെന്നും ഒരുമിച്ചു പ്രവര്‍ത്തിക്കാനല്ലെങ്കില്‍ ഇത്തരമൊരു നീക്കം എന്തിനെന്നും ദേശീയ മാധ്യമങ്ങള്‍ ചോദിക്കുന്നു. എല്ലാവരും ഒരുമിച്ചു പ്രവര്‍ത്തിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടാല്‍, അത് അനുസരിക്കും. ആരും പ്രധാനമന്ത്രിയുടെ നിര്‍ദേശത്തെ ധിക്കരിക്കില്ലന്നും പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഐ–പിഎസി എന്ന പേരിലുള്ള പ്രസ്ഥാനവുമായാണ് പ്രശാന്ത് ഇപ്പോള്‍ ബിജെപിക്കായി തന്ത്രങ്ങളൊരുക്കുന്നത്. നിലവില്‍ ഇതിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്തു തുടങ്ങി. എല്ലാ ട്വീറ്റുകളിലും #NationalAgendaForum എന്ന ഹാഷ്ടാഗ് ഉള്‍പ്പെടുത്തിയാണ് സമൂഹമാധ്യമത്തിലെ പ്രചാരണം.

Top