പ്രശാന്ത് കിഷോറിന്റെ ‘ചാട്ടം’ തൃണമൂലിലേക്ക്; രാജ്യസഭയിലേക്ക് സീറ്റ് കൊടുക്കാന്‍ മമത?

ജനുവരി അവസാനത്തില്‍ ജനതാദള്‍ യുണൈറ്റഡില്‍ നിന്നും പുറത്താക്കിയ രാഷ്ട്രീയ നയതന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി രാജ്യസഭയിലേക്ക് മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. അടുത്ത മാസം പശ്ചിമ ബംഗാളില്‍ നിന്നും നടക്കുന്ന തെരഞ്ഞെടുപ്പില്‍ നിതീഷ് കുമാറിനെ വിമര്‍ശിച്ച് പുറത്തുചാടിയ പ്രശാന്ത് കിഷോറിന് സീറ്റ് നല്‍കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

മാര്‍ച്ച് 26നാണ് പശ്ചിമ ബംഗാളില്‍ രാജ്യസഭാ തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് ഒരു സീറ്റില്‍ ഒഴികെയുള്ളവയിലേക്ക് പുതുമുഖങ്ങളെയാണ് തേടുന്നതെന്ന് ശ്രോതസ്സുകള്‍ വ്യക്തമാക്കി. പാര്‍ലമെന്റിന്റെ ഉപരിസഭയില്‍ കൂടുതല്‍ സുസജ്ജരായ അംഗങ്ങളെ എത്തിക്കുകയാണ് മമതയുടെ തന്ത്രം.

നാല് തൃണമൂല്‍ സീറ്റുകളാണ് ഒഴിവ് വരുന്നത്. മനീഷ് ഗുപ്ത, ജോഗന്‍ ചൗധരി, അഹമ്മദ് ഹസന്‍ ഇമ്രാന്‍, കെഡി സിംഗ് എന്നിവരാണ് നിലവിലെ അംഗങ്ങള്‍. നിലവിലെ ദേശീയ രാഷ്ട്രീയ സാഹചര്യത്തില്‍ രാജ്യസഭയില്‍ കൂടുതല്‍ ആക്ടീവായ എംപിമാര്‍ വേണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. അതുകൊണ്ട് യുവാക്കള്‍ക്ക് അവസരം നല്‍കാനാണ് നീക്കം. പ്രശാന്ത് കിഷോര്‍ ബിജെപിക്ക് എതിരായ മുന്നണിയ്ക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. ഇത് ടിഎംസിയ്ക്ക് ദേശീയ തലത്തില്‍ സംസാരിക്കാനും സഹായകമാകും. മറ്റ് സീറ്റുകളില്‍ ദിനേശ് ത്രിവേദി, മൗസം നൂര്‍ എന്നിവര്‍ക്ക് അവസരം ലഭിച്ചേക്കും, റിപ്പോര്‍ട്ട് പറയുന്നു.

പശ്ചിമ ബംഗാള്‍ നിയമസഭയിലെ എംഎല്‍എമാരുടെ കണക്ക് അനുസരിച്ച് ടിഎംസി രാജ്യസഭയിലേക്കുള്ള നാല് സീറ്റിലും വിജയിക്കാനാണ് സാധ്യത. അഞ്ചാമത്തെ സ്ഥാനാര്‍ത്ഥി വിജയിക്കാന്‍ സിപിഎംകോണ്‍ഗ്രസ് അല്ലെങ്കില്‍ തൃണമൂല്‍കോണ്‍ഗ്രസ് പിന്തുണ ആവശ്യമാണ്. അഞ്ചാമത്തെ സീറ്റില്‍ ഋതബ്രത ബാനര്‍ജിയാണ് നിലവിലുള്ളത്. 2014ല്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുക്കപ്പെട്ട ബാനര്‍ജിയെ 2017ല്‍ പാര്‍ട്ടി പുറത്താക്കിയിരുന്നു.

Top