സ്വിസ് ഓപ്പണ്‍: സിന്ധുവും പ്രണോയിയും സെമിയില്‍

ബേസല്‍: പുരുഷ സിംഗിള്‍സില്‍ മലയാളി താരം എച്ച് എസ് പ്രണോയിയും വനിതാ സിംഗിള്‍സില്‍ പി വി സിന്ധുവും സ്വിസ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ സെമി ഫൈനലിലെത്തി. അഞ്ചാം സീഡ് കാനഡയുടെ മിഷേല്‍ ലീയെ നേരിട്ടുള്ള ഗെയിമുകളില്‍ മറികടന്നാണ് സിന്ധു സെമിയിലേക്ക് മുന്നേറിയത്. സ്‌കോര്‍ 21-10, 21-19.

പുരുഷ സിംഗിള്‍സില്‍ ഇന്ത്യന്‍ താരങ്ങളുടെ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ പി കശ്യപിനെ നേരിട്ടുള്ള ഗെയിമുകളില്‍ തോല്‍പ്പിച്ചാണ് പ്രണോയ് സെമിയിലെത്തിയത്. സ്‌കോര്‍ 21-6, 21-16. പുരുഷ സിംഗിള്‍സിലെ മറ്റൊരു ഇന്ത്യന്‍ പ്രതീക്ഷയയാ സമീര്‍ വര്‍മ ക്വാര്‍ട്ടറില്‍ പുറത്തായി.ഇന്‍ഡോനേഷ്യയുടെ സിന്‍സുക ജിന്റിങിനോടാണ് സമീര്‍ വര്‍മ നേരിട്ടുളള ഗെയിമുകളില്‍ അടിയറവ് പറഞ്ഞത്. സ്‌കോര്‍ 21-17, 21-4. സെമിയില്‍ സിന്‍സുക ആണ് പ്രണോയിയുടെ എതിരാളി.

ഇന്ന് നടക്കുന്ന പുരുഷ സിംഗിള്‍സിലെ മറ്റൊരു ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ കിഡംബി ശ്രീകാന്ത് ഡെന്‍മാര്‍ക്കിന്റെ ആന്‍ഡേഴ്‌സ് അന്റോണ്‍സണെ നേരിടും. വനിതാ ഡബിള്‍സില്‍ അശ്വിനി പൊന്നപ്പ- എന്‍ സിക്കി റെഡ്ഡി സഖ്യം മലേഷ്യയുടെ വിവിയാന്‍ ഹൂ-ലിം ച്യു സീന്‍ സഖ്യത്തെ നേരിടും.

നേരത്തെ വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന സൈനാ നെഹ്വാള്‍ രണ്ടാം റൗണ്ടില്‍ അപ്രതീക്ഷിത തോല്‍വി വഴങ്ങി പുറത്തായിരുന്നു. ലോക റാങ്കിംഗില്‍ 64-ാം സ്ഥാനക്കാരിയായ കിസോണയോടാണ് മുന്‍ ലോക ഒന്നാം നമ്പറായ സൈന ഒന്നിനെതിരെ രണ്ട് ഗെയിമുകളില്‍ അടിയറവ് പറഞ്ഞത്. സ്‌കോര്‍ 17-21, 21-13, 21-13.

Top