ഇന്തോനേഷ്യ ഓപ്പണില്‍ സെമി ലക്ഷ്യമിട്ട് പ്രണോയ് ഇന്നിറങ്ങും

ന്തോനേഷ്യ ഓപ്പണ്‍ ബാഡ്മിന്റണില്‍ മലയാളിതാരം എച്ച് എസ് പ്രണോയ് ഇന്ന് ക്വാർട്ടർ ഫൈനൽ കളിക്കും. ക്വാര്‍ട്ടറില്‍ ഡെന്‍മാര്‍ക്ക് താരം റാസ്മസ് ജെന്‍കേയുമായാണ് പ്രണോയിയുടെ മത്സരം. മുൻപ് നാല് തവണ ഏറ്റുമുട്ടിയപ്പോൾ ഇരുവരും രണ്ട് വീതം വിജയങ്ങൾ നേടിയിട്ടുണ്ട്.

ഹോങ്കോംഗ് താരം ആഗ്നസ് ലോംഗിനെ 21-11, 21-18 എന്ന സ്കോറിന് തോല്‍പ്പിച്ചാണ് പ്രണോയ് ക്വാര്‍ട്ടറിലെത്തിയത്. മത്സരത്തില്‍ ഉടനീളം പ്രണോയ് ആധിപത്യം നേടിയിരുന്നു.രണ്ടാം ഗെയിമിൽ ഒരുഘട്ടത്തില്‍ 6-7ന് ലോംഗ് മുന്നിലെത്തിയെങ്കിലും പ്രണോയ് വിട്ടുകൊടുത്തില്ല. മൂന്നാം ഗെയിമിന് നില്‍ക്കാതെ തന്നെ പ്രണോയ് വിജയം നേടി.

ഇന്ത്യയുടെ തന്നെ ലക്ഷ്യ സെന്നിനെ തോല്‍പിച്ചാണ് പ്രണോയ് രണ്ടാം റൗണ്ടിലെത്തിയിരുന്നത്. അതേസമയം, ഇന്ത്യയുടെ സമീര്‍ വര്‍മ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. അഞ്ചാം സീഡ് മലേഷ്യയുടെ ലീ സീ ജിയയാണ് രണ്ടാം റൗണ്ടില്‍ ഇന്ത്യന്‍ താരത്തെ പരാജയപ്പെടുത്തിയത്. വനിതാ ഡബിള്‍സില്‍ അശ്വിനി പൊന്നപ്പ- എന്‍ സിക്കി റെഡ്ഡി സഖ്യവും പുറത്തായി. ടോപ് സീഡ് ചെന്‍ ക്വിങ് ചെന്‍- ജിയ യി ഫാന്‍ സഖ്യമാണ് ഇന്ത്യൻ സഖ്യത്തെ പരാജയപ്പെടുത്തിയത്.

Top