സ്വര്‍ണക്കടത്തുകേസ്: പ്രകാശ് തമ്പിക്ക് കോടതി ജാമ്യം അനുവദിച്ചു

കൊച്ചി: സ്വര്‍ണക്കടത്തുകേസിലെ പ്രതി പ്രകാശ് തമ്പിക്ക് കോടതി ജാമ്യം അനുവദിച്ചു. ബാലഭാസ്‌കറിന്റെ മാനേജരായിരുന്ന പ്രകാശ് തമ്പിക്ക് ഉപാധികളോടെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം നല്‍കിയത്.

എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകാണമെന്നും രാജ്യം വിടരുതെന്നും ജാമ്യവ്യവസ്ഥയുണ്ട്. പ്രകാശ് തമ്പിയുടെ പക്കല്‍ നിന്ന് സ്വര്‍ണം പിടിച്ചിട്ടില്ലെന്നും പ്രധാന പ്രതികളെല്ലാം അറസ്റ്റിലായെന്നുമുളള പ്രതിഭാഗം വാദം അംഗീകരിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്.

ആറ് തവണയായി അറുപത് കിലോ സ്വര്‍ണം പ്രകാശ് തമ്പി വിദേശത്ത് നിന്നും കേരളത്തിലേക്ക് കടത്തിയെന്നാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. സ്വര്‍ണക്കടത്ത് മാഫിയയിലെ നിര്‍ണായക കണ്ണിയാണ് പ്രകാശ് തമ്പിയെന്ന് വെളിപ്പെടുത്തി കൊണ്ട് ഡിആര്‍ഐ കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

Top