ബിജെപി സ്ഥാനാര്‍ത്ഥി പ്രജ്ഞ സിങ് താക്കൂര്‍ നാമനിര്‍ദേശ പത്രിക നല്‍കി

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി മധ്യപ്രദേശിലെ ഭോപ്പാല്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രജ്ഞ സിങ് താക്കൂര്‍ നാമനിര്‍ദേശ പത്രിക നല്‍കി.

മലേഗാവ് സ്‌ഫോടന കേസില്‍ പ്രതിയായ പ്രജ്ഞ സിങിനെ ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയതിനെതിരെ വിവിധ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തു വന്നിരുന്നു. ബാബറി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ടുള്ള പരാമര്‍ശത്തില്‍ പ്രജ്ഞ സിങ് താക്കൂറിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കിയിരുന്നു. പെരുമാറ്റച്ചട്ടം ലംഘിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നോട്ടീസ്. ബാബറി മസ്ജിദ് തകര്‍ത്തവരില്‍ താനും ഉള്‍പ്പെടുന്നതായും അതില്‍ അഭിമാനിക്കുന്നുണ്ടെന്നുമാണ് ചാനല്‍ അഭിമുഖത്തില്‍ പ്രജ്ഞ സിങ് പറഞ്ഞത്. പരാമര്‍ശം വിവാദമായതോടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.

സ്‌ഫോടന കേസില്‍ പ്രതിയായ പ്രജ്ഞ സിങ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് വിലക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയും കോടതിയുടെ പരിഗണനയിലാണ്. അതേ സമയം പ്രജ്ഞ സിങ് നാമനിര്‍ദേശ പത്രിക നല്‍കിയതിനു പിന്നാലെ പത്രിക സ്വീകരിച്ച തെരഞ്ഞെടുപ്പ് കമ്മീഷനെ വിമര്‍ശിച്ച് ബിഎസ്പി അധ്യക്ഷ മായാവതി രംഗത്ത് വന്നു.

Top