സ്വപ്നങ്ങള്‍ക്ക് അതീതമായ നേട്ടം, ഖേല്‍ രത്ന പുരസ്‌ക്കാരം പ്രതീക്ഷിച്ചിരുന്നില്ലെന്ന് ശ്രീജേഷ്

കൊച്ചി: ധ്യാന്‍ചന്ദ് ഖേല്‍ രത്ന ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് മുന്‍ ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റനും മലയാളി താരവുമായ ഒളിമ്പ്യന്‍ പി ആര്‍ ശ്രീജേഷ്. ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ കഴിയുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. പുരസ്‌ക്കാരം സ്വപ്നങ്ങള്‍ക്ക് അതീതമായ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.

ഹോക്കി താരമായ തനിക്ക് പുരസ്‌ക്കാരം ലഭിച്ചതില്‍ അഭിമാനമുണ്ടെന്നും, ഹോക്കിയെ വളര്‍ത്തുന്നതിന് പരിശ്രമം തുടരും. ഒളിമ്പിക്‌സിലെ മെഡല്‍ നേട്ടവും ഖേല്‍ രത്ന പുരസ്‌കാരം ലഭിച്ചതും നിരവധി പേര്‍ക്ക് പ്രചോദനമായിമാറും.

ഇന്ന് കുട്ടികള്‍ പി.വി.സി പൈപ്പ് ഉപയോഗിച്ച് പോലും ഹോക്കി കളിക്കുന്നു. ഇത് വലിയൊരു മാറ്റം ആയി കാണുന്നു. കൂടുതല്‍ കുട്ടികള്‍ക്ക് ഹോക്കി കളിക്കാന്‍ അവസരം ഉണ്ടാക്കണം. സ്‌കൂളുകളില്‍ ഹോക്കി എത്തിക്കണം. കൂടുതല്‍ ടൂര്‍ണമെന്റ് നടത്തണം. ഇവ ഹോക്കിയുടെ പ്രചാരം വര്‍ധിപ്പിക്കുമെന്നും ശ്രീജേഷ് വ്യക്തമാക്കി.

2023 ലെ ലോകകപ്പിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ്. ഏഷ്യന്‍ ഗെയിംസ്, കോമണ്‍ വെല്‍ത്ത് ഗെയിംസ് മുതലായ ടൂര്‍ണമെന്റുകള്‍ വരുന്നുണ്ട്. ഇതിലേക്കും ശ്രദ്ധ നല്‍കണം. രാജ്യത്തിനായി കൂടുതല്‍ മത്സരങ്ങള്‍ കളിച്ച് വീണ്ടും നേട്ടങ്ങള്‍ കൈവരിക്കണം. കൂടുതല്‍ കുട്ടികളെ ഹോക്കിയിലേക്ക് എത്തിക്കാന്‍ പ്രചോദനമായി മാറണം. ഇനി തന്റെ ലക്ഷ്യം അതാണ് എന്നും ശ്രീജേഷ് കൂട്ടിച്ചേര്‍ത്തു.

ഹോക്കി ലീഗുകള്‍ വീണ്ടും ആരംഭിക്കണം. കൂടുതല്‍ കുട്ടികള്‍ക്ക് അത് ഒരു അവസരമായി മാറും. കഴിവുറ്റ പ്രതിഭകളെ കണ്ടെത്താനും ലീഗ് മത്സരങ്ങള്‍ സഹായിക്കും. ഹോക്കി ലീഗ് തിരിച്ചു കൊണ്ടുവരാന്‍ ശ്രമങ്ങള്‍ നടത്തുമെന്നും ശ്രീജേഷ് പറഞ്ഞു.

ശ്രീജേഷ് ഉള്‍പ്പെടെയുള്ള 12 കായിക താരങ്ങള്‍ക്കാണ് ഈ വര്‍ഷചത്തെ ധ്യാന്‍ചന്ദ് ഖേല്‍ രത്ന പുരസ്‌കാരം ലഭിച്ചത്.

Top