വൈദ്യുതിവിതരണരംഗം പൂര്‍ണമായും സ്വകര്യമേഖലയിലേക്ക്

രാജ്യത്തെ വൈദ്യുതിവിതരണരംഗം പൂര്‍ണമായി സ്വകര്യമേഖലയിലേക്ക് മാറ്റാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്ര ഊര്‍ജമന്ത്രാലയം പുറത്തുവിട്ടു. ഓരോ സംസ്ഥാനത്തെയും വൈദ്യുതിവിതരണം സ്വകാര്യകമ്പനികള്‍ക്ക് കൈമാറുന്നതിന് ടെന്‍ഡര്‍ വിളിക്കേണ്ട നടപടിക്രമങ്ങളും സമയക്രമവും ടെന്‍ഡറുകളുടെ മാതൃകയും തയ്യാറായി. സംസ്ഥാനങ്ങളിലെ വൈദ്യുതിരംഗത്തെ ആകെ ആസ്തികളുടെ 83 ശതമാനവും വിതരണത്തിലായതിനാല്‍ സമ്പൂര്‍ണ സ്വകാര്യവത്കരണത്തിന്റെ ഫലമാണ് ഉണ്ടാവുക. സ്വകാര്യവത്കരണ നീക്കത്തില്‍ കേരളത്തിന്റെ നിലപാട് കേന്ദ്രത്തെ ഉടന്‍ അറിയിക്കുമെന്നാണ് സൂചന.

കേന്ദ്രം മാര്‍ഗനിര്‍ദേശമിറക്കിയെങ്കിലും അന്തിമ തീരുമാനമെടുക്കാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്കാണ്. വിതരണരംഗം സ്വകാര്യ കമ്പനികള്‍ക്ക് കൈമാറാത്ത സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ഫണ്ട്, വൈദ്യുതി എന്നിവ നിഷേധിക്കാനും സാധ്യതയുണ്ട്.

ത്രിപുരയൊഴികെ എല്ലായിടത്തും സര്‍ക്കാര്‍ കമ്പനികള്‍ക്ക് കീഴിലാണ് വൈദ്യുതിവിതരണം. ത്രിപുരയില്‍ സര്‍ക്കാര്‍ വകുപ്പിലാണ്. ഡല്‍ഹിയില്‍ സ്വകാര്യ കമ്പനികളാണ് വിതരണം. വൈദ്യുതിരംഗത്ത് കേരളത്തില്‍ മാത്രം ഒറ്റ കമ്പനിയും മറ്റിടങ്ങളില്‍ വിതരണം, പ്രസരണം, ഉത്പാദനം എന്നിങ്ങനെ വെവ്വേറെ കമ്പനികളുമാണ്. നിലവില്‍ വൈദ്യുതിവിതരണ കമ്പനികള്‍ ഇല്ലാത്ത സംസ്ഥാനങ്ങളില്‍ സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ (എസ്.പി.വി. അഥവാ പ്രത്യേക ഉദ്ദേശ്യ കമ്പനി) ഉണ്ടാക്കണമെന്നാണ് മാര്‍ഗനിര്‍ദേശം. ഒറ്റക്കമ്പനിയായതുകൊണ്ട് കേരളത്തില്‍ എസ്.പി.വി. രൂപവത്കരിക്കേണ്ടിവരും. അതോടെ കെ.എസി.ഇ.ബി.യില്‍ ഉത്പാദനവും പ്രസരണവും മാത്രമാവും. വിതരണരംഗം പ്രത്യേക കമ്പനിയായിമാറും.

Top