കല്‍ക്കരി ക്ഷാമം രൂക്ഷം; കേരളത്തില്‍ പവര്‍കട്ട് ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി

തിരുവനന്തപുരം: രാജ്യത്തെ കല്‍ക്കരി വൈദ്യുത നിലയങ്ങളില്‍ പകുതിയിലധികവും ഉല്‍പ്പാദനം വെട്ടിക്കുറച്ചതോടെ ഉത്തരേന്ത്യയില്‍ രൂക്ഷമായ വൈദ്യുത പ്രതിസന്ധി കേരളത്തെയും ബാധിച്ചേക്കും. കേരളത്തില്‍ നിന്ന് ലഭിക്കേണ്ട വൈദ്യുതിയുടെ അളവ് കുറഞ്ഞതാണ് കേരളത്തില്‍ തിരിച്ചടിയാവുന്നത്. സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്ന സൂചനയാണ് മന്ത്രി കെ കൃഷ്ണന്‍കുട്ടി നല്‍കുന്നത്.

കല്‍ക്കരി പ്രതിസന്ധി കേരളത്തെയും ബാധിച്ചു. കേന്ദ്രത്തില്‍ നിന്നും കിട്ടുന്ന വൈദ്യുതിയുടെ ലഭ്യത കുറഞ്ഞു. ഈ സാഹചര്യത്തില്‍ തല്‍ക്കാലത്തേക്കെങ്കിലും വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടിവരും. സംസ്ഥാനത്ത് മൂവായിരം മെഗാവാട്ടോളം കുറഞ്ഞിട്ടുണ്ട്. സംസ്ഥാനത്തെ വൈദ്യുത പ്രതിസന്ധിക്ക് ശാശ്വത പരിഹാരം ജല വൈദ്യുത പദ്ധതികളാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കേന്ദ്ര ഗ്രിഡില്‍ നിന്നുള്ള വൈദ്യുതിയെ സാരമായി തന്നെ കേരളം ആശ്രയിച്ചു വരുന്നുണ്ട്. ഇതിനിടെയാണ് കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്ന് കേരളത്തിലേക്ക് എത്തുന്ന വൈദ്യുതിയിലും കുറവുണ്ടായത്. എനര്‍ജി എക്സ്ചേഞ്ചില്‍ നിന്ന് വൈദ്യുതി വാങ്ങിയാണ് കേരളം തല്‍ക്കാലം പ്രതിസന്ധിയെ മറികടക്കുന്നത്. ക്ഷാമവും പ്രതിസന്ധിയും തുടര്‍ന്നാല്‍ കേരളത്തിലും വൈദ്യുതി ക്ഷാമം നേരിടാനുള്ള സാധ്യതകളാണ് മുന്നിലുള്ളത്. നിലവില്‍ രാജ്യത്തെ പ്രധാനപ്പെട്ട 45 കല്‍ക്കരി നിലയങ്ങളില്‍ രണ്ടുദിവസത്തേക്കുള്ള കല്‍ക്കരി മാത്രമാണ് അവശേഷിക്കുന്നതെന്നും 16 നിലയങ്ങളില്‍ പൂര്‍ണമായും തീര്‍ന്നെന്നുമാണ് പുതിയ റിപ്പോര്‍ട്ടുകള്‍. പ്രതിസന്ധി രൂക്ഷമായതോടെ പഞ്ചാബിലും രാജസ്ഥാനിലു ഉത്തര്‍പ്രദേശിലും ഇതിനോടകം പവര്‍കട്ട് പ്രഖ്യാപിച്ചപ്പോള്‍ തലസ്ഥാന നഗരമായ ഡല്‍ഹിയില്‍ ബ്ലാക്ക് ഔട്ട് മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്.

അതേസമയം, കല്‍ക്കരി വിതരണത്തില്‍ വൈകാതെ പുരോഗതിയുണ്ടാകുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം.

Top