വൈദ്യുതി ഉപയോഗം സര്‍വ്വകാല റെക്കോര്‍ഡില്‍; സംസ്ഥാനത്ത് നിയന്ത്രണം വേണ്ടിവരുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം സര്‍വ്വകാല റെക്കോര്‍ഡിൽ. ഇന്നലെ മാത്രം 102.99 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് സംസ്ഥാനത്ത് ഉപയോഗിച്ചത്. തൊട്ട് തലേന്ന് ഇത് 102.95 ദശലക്ഷം യൂണിറ്റ് ആയിരുന്നു. പീക്ക് അവറിൽ വൈദ്യുതി വിനിയോഗ നിരക്കിലും വൻ വര്‍ദ്ധനയാണ് ഉണ്ടായിട്ടുള്ളത്. 4893 മെഗാവാട്ട് വൈദ്യുതിയാണ് കഴിഞ്ഞ ദിവസം ഉപയോഗിച്ചത്.

വൈദ്യുതി ഉപയോഗത്തിൽ പ്രത്യേകിച്ച് വൈകീട്ട് ആറിനും പതിനൊന്നിനും ഇടയിൽ കര്‍ശന സ്വയം നിയന്ത്രണം വേണമെന്ന് കെഎസ്ഇബി ആര്‍ത്തിച്ച് ആവശ്യപ്പെടുന്നുണ്ട്. വൈദ്യുതി ഉപയോഗം കൂടുന്നത് അനുസരിച്ച് കൂടിയ വിലക്ക് പുറത്ത് നിന്ന് വൈദ്യുതി വാങ്ങി അധിക നാൾ പിടിച്ച് നിൽക്കാൻ കഴിയില്ലെന്നാണ് കെഎസ്ഇബി വാദം. ക്രമാതീതമായി വിനിയോഗ നിരക്ക് ഉയര്‍ന്നാൽ വൈദ്യുതി നിയന്ത്രണം അടക്കം ആലോചിക്കേണ്ടിവരുമെന്നും കെഎസിഇബി മുന്നറിയിപ്പ് നൽകുന്നുണ്ട്.

പുറത്തു നിന്ന് ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങി എത്തിച്ച് ഇടതടവില്ലാതെ ലഭ്യമാക്കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് കെ എസ് ഇ ബിയുള്ളത്. വൈദ്യുതി ആവശ്യകത പരിധിക്കപ്പുറം ഉയർന്നതോടെ പ്രസരണ വിതരണ ശൃംഖലയും വലിയ സമ്മർദ്ദത്തിലാണ്. ഇക്കാരണത്താൽ ചിലയിടങ്ങളിലെങ്കിലും വോൾട്ടേജ് കുറവ് അനുഭവപ്പെടുന്നുണ്ട്. അത്തരം ഇടങ്ങളിൽ ശൃംഖലാ പുനക്രമീകരണത്തിലൂടെയും മറ്റും ഉപഭോക്താക്കളുടെ ബുദ്ധിമുട്ട് കഴിയുന്നിടത്തോളം പരിഹരിക്കാനാണ് കെ എസ് ഇ ബി ശ്രമം.

വൈകുന്നേരം 6നും 11നുമിടയിൽ വൈദ്യുതി ഉപയോഗം പരമാവധി കുറക്കണമെന്ന് കെഎസ്ഇബി ആവശ്യപ്പെടുന്നത്. പമ്പ് സെറ്റ്, ഇൻഡക്ഷൻ സ്റ്റൗ, വാട്ടർ ഹീറ്റർ, ഇസ്തിരിപ്പെട്ടി തുടങ്ങി വൈദ്യുതി അധികമായി ഉപയോഗിക്കുന്ന ഉപകരണങ്ങൾ പരമാവധി മറ്റു സമയങ്ങളിൽ ഉപയോഗിക്കാൻ ശ്രമിക്കണം. അത്യാവശ്യമല്ലാത്ത ലൈറ്റുകളും മറ്റുപകരണങ്ങളും ഓഫ് ചെയ്യണം. എ സിയുടെ താപനില 25 ഡിഗ്രി സെൽഷ്യസിൽ ക്രമീകരിക്കുന്നതും വൈദ്യുതി ലാഭിക്കാൻ സഹായകമാണെന്നും കെഎസ്ഇബി വിശദമാക്കുന്നു.

സംസ്ഥാനത്ത് 19ാം തിയതി ഉപയോഗിച്ചത് 102. 99 ദശലക്ഷം യൂണിറ്റ് വൈദ്യുതി ആയിരുന്നു. തൊട്ട് തലേന്ന് 102.95 ദശലക്ഷം യൂണിറ്റാണ് ഉപയോഗിച്ചത്. പീക്ക് അവറിൽ മാത്രം ഉപയോഗിച്ചത് 4893 മെഗാവാട്ട് വൈദ്യുതിയായിരുന്നു. വേനല്‍ കൂടി രൂക്ഷമായതിന് പിന്നാലെ പ്രതീക്ഷകൾക്കെല്ലാം അപ്പുറമുള്ള വൈദ്യുതി ആവശ്യകതയാണ് സംസ്ഥാനത്ത് ഇപ്പോൾ ഉള്ളത്.

Top