‘ജില്ലയിലെ റോഡുകളിലെ കുഴികൾ അടിയന്തരമായി അടക്കണം’; എറണാകുളം കലക്ടർ ഡോ.രേണുരാജ്

കൊച്ചി: എറണാകുളം ജില്ലയിലെ റോഡുകളിലെ കുഴികൾ അടിയന്തരമായി അടക്കാൻ ജില്ലാ കലക്ടറുടെ നിർദേശം. ദേശീയ പാതയിലേതുൾപ്പെടെയുള്ള കുഴികളടച്ച് പത്തു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ കലക്ടർ ഡോ.രേണു രാജ് നിർദേശം നൽകി. സമയബന്ധിതമായി റിപ്പോർട്ട് സമർപ്പിച്ചില്ലെങ്കിൽ ദുരന്തനിവാരണ നിയമപ്രകാരം കർശന നടപടി സ്വീകരിക്കുമെന്നും കലക്ടർ അറിയിച്ചു.

കൊച്ചി നെടുമ്പാശ്ശേരി ദേശീയ പാതയിൽ വാഹനം കുഴിയിൽ വീണ് സ്‌കൂട്ടർ യാത്രികൻ മരിച്ചതിന് പിന്നാലെ തിരക്കിട്ടായിരുന്നു പലയിടത്തും കുഴിയടക്കൽ. 24 മണിക്കൂറിനുള്ളിൽ പല കുഴികളും അടച്ചു. ദേശീയ പാതയിലെ കുഴികൾ അടക്കണമെന്ന ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ് അടിയന്തിര ഇടപെടലുമായി ദേശീയ പാത അതോറിറ്റി രംഗത്തു വന്നത്. റോഡിലെ കുഴികൾ അടക്കുന്ന ജോലികൾ ഇന്നലെ രാത്രി വൈകിയും തുടർന്നിരുന്നു.

ദേശിയപാതകളിലെ കുഴികളടയ്ക്കാൻ ദേശിയ പാത അതോറിറ്റി കേരള റീജിയണൽ ഓഫീസർക്കും പാലക്കാട്ടെ പ്രോജക്ട് ഡയറക്ടർക്കും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കർശന നിർദ്ദേശം നൽകിയിരുന്നു. അമിക്കസ്‌ക്യൂറി വഴിയാണ് നിർദ്ദേശം നൽകിയത്. റോഡുകളുമായി ബന്ധപ്പെട്ട ഹർജികൾ ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ചിന്റെ പരിഗണിനയിലുള്ളതാണ്. ഏതാനും വർഷം മുൻപ് പാലാരിവട്ടത്ത് യുവാവ് റോഡിലെ കുഴിയിൽ വീണ് മരിക്കാനിടയായ സംഭവത്തെത്തുടർന്ന് സ്വമേധയാ എടുത്ത കേസാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. റോഡുകളുമായി ബന്ധപ്പെട്ട ഹർജികൾ തിങ്കളാഴ്ച കോടതി പരിഗണിക്കും.

Top