പോത്തന്‍കോട് അച്ഛനെയും മകളെയും ആക്രമിച്ച കേസ്; നാലു പ്രതികള്‍ പിടിയില്‍

തിരുവനന്തപുരം: പോത്തന്‍കോട് അച്ഛനെയും മകളെയും ആക്രമിച്ച കേസില്‍ നാലു പ്രതികള്‍ പിടിയില്‍. കവര്‍ച്ചാകേസ് പ്രതിയായ ഫൈസലടക്കമുള്ളവരെ കരുനാഗപള്ളിയിലെ ഒരു ലോഡ്ജില്‍ നിന്നാണ് പൊലീസ് പിടിച്ചത്.

വെഞ്ഞാറമൂട് സ്വദേശിയായ ഷാ, മകള്‍ നൗറിന്‍ എന്നിവര്‍ക്ക് മര്‍ദ്ദനമേറ്റ കേസിലാണ് നടപടി. ഡിസംബര്‍ 22ന് രാത്രി എട്ടരയോടെ ഗുണ്ടാസംഘത്തിന്റെ വാഹനത്തില്‍ വെഞ്ഞാറമൂട് ഷായും മകളും സഞ്ചരിച്ച വാഹനം തട്ടിയെന്നാരോപിച്ചായിരുന്നു ആക്രമണം നടന്നത്. ഗുണ്ടാസംഘം യാത്രക്കാരെ കുറുകെ പിടിക്കുകയും പിതാവിനെ അസഭ്യം പറഞ്ഞതിന് ശേഷം പെണ്‍കുട്ടിയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചുവെന്നും പരാതിയുണ്ടായിരുന്നു.

സംഭവം നടന്ന് മൂന്നാം ദിവസവും പ്രതികള്‍ എവിടെയാണെന്ന സൂചന പോലും പൊലീസിനില്ലായിരുന്നു. പ്രതികള്‍ എത്താനിടയുള്ള ഇടങ്ങളിലെല്ലാം തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല. പ്രതികളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയതിനാല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും വഴിമുട്ടിയിരുന്നു. ഇവര്‍ സഞ്ചരിച്ച കാര്‍ മാത്രമാണ് കണ്ടെത്താനായിരുന്നത്. ശേഷം നടന്ന സജീവ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

നിരവധി കേസുകളിലെ പ്രതിയും മാസങ്ങള്‍ക്ക് മുന്‍പ് പള്ളിപ്പുറത്ത് ജ്വല്ലറി ഉടമയെ മുളക് പൊടി എറിഞ്ഞ് വെട്ടിപ്പരിക്കേല്‍പ്പിച്ച് നൂറ് പവന്‍ സ്വര്‍ണ്ണം കവര്‍ന്ന കേസിലെ പ്രതിയുമാണ് ഫൈസല്‍.

Top