അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യും

പാലക്കാട്: അട്ടപ്പാടിയിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ പോസ്‍റ്റുമോര്‍ട്ടം ഇന്ന് ഇന്ന് തൃശ്ശൂര്‍ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടക്കും. കാർത്തി, ശ്രീമതി, സുരേഷ്, മണിവാസകം എന്നിവരാണ് കൊല്ലപ്പെട്ടത്.

കൊല്ലപ്പെട്ട നാല് പേരുടെയും മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി ഇന്നലെ വൈകുന്നേരത്തോടെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു.

ഏറ്റുമുട്ടലിനിടെ രക്ഷപ്പെട്ട മാവോയിസ്റ്റുകൾക്കായി ഇന്നും തണ്ടർബോൾട്ട് തിരച്ചിൽ തുടരും. മഞ്ജി കണ്ടി വനത്തിലാണ് രക്ഷപ്പെട്ട മാവോയിസ്റ്റുകൾ ഉള്ളതെന്നാണ് സൂചന. ഇന്നലെ മഞ്ജി കണ്ടി വനമേഖലയിൽ നടന്ന തെരച്ചിലിൽ ഒരു എകെ 47 ഉൾപ്പെടെ ആറ് തോക്കുകൾ കണ്ടെടുത്തിരുന്നു.

കാടിനകത്ത് മാവോയിസ്റ്റുകൾ തങ്ങാൻ ഉപയോഗിച്ചിരുന്ന ഷെഡ്ഡും സാധനങ്ങളും തണ്ടർബോൾട്ട് കണ്ടെത്തി. ഏറ്റുമുട്ടൽ നടന്ന പരിസരത്ത് മൂന്നുപേർ പേർ ഇപ്പോഴും ഉണ്ടെന്നാണ് സൂചന. കൂടുതൽ തിരച്ചിലും മറ്റു ഓപ്പറേഷനും ഉന്നതതല കൂടിയാലോചനക്ക് ശേഷം ഉണ്ടാകുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

മാവോയിസ്റ്റുകളുടെ ഭാഗത്ത് നിന്ന് വെടിവെപ്പ് ഉണ്ടായതിനെ തുടർന്നാണ് ഇൻക്വസ്റ്റ് നടപടികളും മൃതദേഹം പുറത്തെത്തിക്കുന്നതും വൈകിയത്. വെടിവെപ്പ് സംബന്ധിച്ച വിവാദങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ വികെ ശ്രീകണ്ഠൻ എം.പി ഉൾപ്പടെയുള്ള ജനപ്രതിനിധികൾ സംഭവസ്ഥലം സന്ദർശിക്കുമെന്നും വിവരമുണ്ട്.

രണ്ട് ദിവസം നീണ്ട് നിന്ന ഓപ്പറേഷനിൽ നാല് മാവോയിസ്റ്റുകളെയാണ് പൊലീസ് വധിച്ചത്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകുമോ എന്ന കാര്യത്തിലും ഇന്ന് പൊലീസ് തീരുമാനമെടുക്കും.

Top